Monday, June 2, 2008

മഴയും മരണവും മയില്‍പ്പീലിയും

"ഞാനൊരു തീര്‍ത്ഥയാത്ര പോയി.
ഇന്നുവരെ പോയിട്ടില്ലാത്ത
ഒരു മനസ്സിന്റെ അഗാധതയിലേക്ക്...
ഒരു അരുണിമ കണ്ട് ഞാനടുത്ത് ചെന്നു...
ആ ജ്വാലകളുടെ അഗ്നിയില്‍
എരിഞ്ഞടങ്ങിയ ഒരു പ്രണയത്തിന്റെ
നൊമ്പരങ്ങളുണ്ടായിരുന്നു അതില്‍
ഞാനവയെ വായിച്ചെടുക്കാന്‍ ശ്രമിച്ചു."

ഓര്‍മ്മകളില്‍ ഇടക്കെല്ലാം കറുത്ത പുകതുപ്പി വരുന്ന നരച്ച തീവണ്ടിയുണ്ട്.ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമുള്ള ഭൂമിയിലൂടെ പാളത്തെ ഞെരിച്ചമര്‍ത്തി അത് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.ആ തീവണ്ടിയെ ഞാന്‍ മരണമെന്ന് വിളിക്കും.ആത്മാവിന്റെ അഗാധതയില്‍ നിന്നും ജീവനെ തൂത്തെടുത്ത് ശൂന്യതയിലേക്ക് വലിച്ചെറിയുന്ന മരണമെന്ന്.
എന്റെ പുസ്തകതാളുകള്‍ക്കിടയില്‍ ഇപ്പോഴും എഴുന്നേറ്റ് പായാന്‍ കൊതിക്കുന്ന അവളുടെ അക്ഷരങ്ങളുണ്ട്.വായിക്കുംതോറും മനസിന്റെ ഉള്ളറകളിലേക്ക് വന്യമായ ഭീതിപടര്‍ത്തുന്ന വാക്കുകളുടെ കൂട്ടഹത്യ.അസ്തമയം കാണുമ്പോള്‍ ചോരയോടുപമിക്കുന്ന,മഴ കാണുമ്പോള്‍ പ്രളയത്തെ മോഹിക്കുന്ന, ഇളങ്കാറ്റ് തഴുകി കടന്നുപോകുമ്പോള്‍ കൊടുങ്കാറ്റിനെ സ്വപ്നം കാണുന്ന അവളുടെ കത്തുന്ന ചിന്താധാരകള്‍.
കടുത്തനൊമ്പരങ്ങളുടെ തീച്ചൂളയില്‍ ബാഷ്പമായിപ്പോയ അവളുടെ കണ്ണുനീര്‍ മഴയായിപെയ്യുന്ന രാത്രിക്കായി...പകലിനായി.. ഞാനിന്നും കാത്തിരിക്കുകയാണ്...വര്‍ഷങ്ങള്‍ നമുക്ക് മുന്നില്‍ വീണുചിതറിയാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ അനായാസമായി തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ അവളുടെ മധുര ശബ്ദത്തിനായി ഒരിക്കല്‍ കൂടി ഞാന്‍ കാതോര്‍ക്കുകയാണ്.
അവധിദിവസങ്ങളില്‍ ഇന്നും ഞാന്‍ പഴയ കലാലയത്തിന്റെ ഇടനാഴികളിലൂടേ സഞ്ചരിക്കാറുണ്ട്.ആടിതിമിര്‍ത്ത വേദിയില്‍ ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ ഏകാന്തതയെ കൂട്ടുവിളിക്കാറുണ്ട്.പെയ്തുതോരാന്‍ മടിക്കുന്ന വര്‍ഷകാലപകലുകളില്‍ ശൂന്യതയുടെ ഇരിപ്പിടത്തിലിരുന്ന് നഷ്ടപ്പെട്ടുപോയ സൌഹൃദങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിക്കാറുണ്ട്...ഇതിനിടയിലെപ്പോഴോ അവളും കടന്നുവരും. കൃഷ്ണപ്രിയ.
ദൂരെനിന്ന് നനഞ്ഞൊലിച്ച് കടന്നുവരുമ്പോഴേ തിരിച്ചറിയാനാകും...അതവളാണെന്ന്..കസവുകള്‍ അരികുപാകിയ പാവാടയും ബ്ലൌസുമണിഞ്ഞ് തുളസിമാലയുമിട്ട് ഓര്‍മകളുടെ രാജകൊട്ടാരത്തിലേക്ക് അവള്‍ കയറിപ്പോവും...
ആത്മാവിനെ കീറിമുറിച്ചായാലും അവളെ പുറത്തെടുത്ത് അരികില്‍ നിര്‍ത്താന്‍ ഞാന്‍ വല്ലാതെ കൊതിക്കും.ഒരുപക്ഷേ കത്തുന്ന മിഴികളും, ജ്വലിക്കുന്ന മുഖവുമായി ഈ ലോകത്തെവിടെയെങ്കിലും അവളുണ്ടാവും.സ്വപ്നങ്ങളുടെ കടല്‍ ഉള്ളില്‍ തിളച്ചുമറിയുന്നത് കൊണ്ട് ഞാനാഗ്രഹിച്ചുപോകുകയാണ്..എന്നെ സ്നേഹിക്കാന്‍..കുത്തിക്കീറാന്‍,വേദനിപ്പിക്കാന്‍..സാന്ത്വനിപ്പിക്കാന്‍..ഒരിക്കല്‍കൂടി അവള്‍ വന്നിരുന്നെങ്കില്‍...
വേദനയില്‍ പൊതിഞ്ഞ് നല്‍കുമ്പോഴാണ് സ്നേഹം ഊഷ്മളമാകുന്നതെന്ന തിരിച്ചറിവ് നല്‍കിയ,ഉള്ളിലുള്ളത് മറച്ചുപിടിച്ചാല്‍ നഷ്ടപ്പെടുത്തുന്ന ദിവസങ്ങള്‍ ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് പറഞ്ഞ..വരണ്ടുപോയ മോഹങ്ങളുടെ വറുതിയില്പോലും പുഞ്ചിരിക്കാറുള്ള എന്റെ കൃഷ്നയെ കണ്ടുമുട്ടിയിരുന്നെങ്കില്‍...
"മരിച്ചവര്‍ അവരുടെ തീരുമാനത്തില്‍തന്നെ
ഉറച്ചുനില്‍ക്കുന്നു
മറ്റൊരു മരണം മരിക്കുന്നില്ല."
മഴയുടെ നാനാര്‍ത്ഥങ്ങളിലൂടെ നൊമ്പരത്തിന്റെ നിഴലുകള്‍ പെറുക്കിക്കൂട്ടി ഞാനെഴുതിയ ആ‍ കവിത അവള്‍ സൂക്ഷിക്കുന്നുണ്ടോ എന്നറിയില്ല.പക്ഷേ ഒക്ടേവിയാ പാസിന്റെ വാചകങ്ങള്‍ കോര്‍ത്തിണക്കി മരണത്തെക്കുറിച്ച് അവളെഴുതിത്തന്ന ലേഖനം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്.മരണം,മഴ,മയില്‍പ്പീലി തുടങ്ങിയ വൈകാരികബിംബങ്ങള്‍ മാത്രമാണ് മത്സരിച്ചെഴുതുമ്പോഴും ഞങ്ങള്‍ക്ക് വിഷയങ്ങളായി കണ്ടെത്താനായിരുന്നത്.ഒരു പക്ഷേ ബലഹീനതയാവാം.ചാപല്യങ്ങള്‍ക്ക് പിന്നാലെ ഒരു തീവണ്ടിയായി ഇഴഞ്ഞുനീങ്ങുകയായിരുന്ന രണ്ട് മനസ്സുകള്‍ കണ്ടതും,തിരിച്ചറിഞ്ഞതും ശൂന്യത മാത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു.വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പഴയ വിദ്യാലയത്തിന്റെ ചവിട്ടുപടികളില്‍ തന്നെ ഇന്നും അവളും ഞാനും കുരുങ്ങിക്കിടക്കുകയാണ്..
കണ്ട് മുട്ടിയത് നിരര്‍ത്ഥകത എന്നെ ആകമാനം പൊതിഞ്ഞ ഒരു നട്ടുച്ചയിലാണ്.കാറ്റിന്റെ താളത്തിനൊത്ത് മഴ ചെരിഞ്ഞിറങ്ങുന്ന ആ പകലില്‍ ചുവന്നവസ്ത്രം ധരിച്ച് പാതിനനഞ്ഞ് കോളേജ് റോഡിലൂടെ അവള്‍ പതിയെ നടന്നുനീങ്ങുമ്പോള്‍ പിന്നില്‍ നനഞ്ഞൊലിച്ച് ഞാനുമുണ്ടായിരുന്നു...പിന്നിലേക്ക് തലവെട്ടിച്ച് അവള്‍ പുഞ്ചിരിച്ചു.മുഖക്കുരുക്കള്‍ പഴുത്തുനിന്നിരുന്ന അവളുടെ വെളുത്തമുഖത്ത്കൂടി വെള്ളതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത് നോക്കി ഞാന്‍ തിരിച്ചും.
ക്ലാസ്സ് തുടങ്ങിയിരുന്നു.
നനഞ്ഞൊട്ടി കയറിച്ചെല്ലുന്നതിലും നല്ലത് പോവാതിരിക്കുന്നതാണെന്ന് മനസ്സ് പറഞ്ഞു.ഒഴിവുസമയങ്ങളില്‍ സാധാരണ ഇരിക്കാറുള്ള ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് പോയി.മഴ വല്ലാതെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു.വെള്ളത്തുള്ളികള്‍ കാറ്റിന്റെ താളത്തിനൊത്ത് ജനലിലൂടെ അകത്തേക്ക് കടന്ന് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഷര്‍ട്ട് പിഴിഞ്ഞെടുത്ത് ധരിച്ചശേഷം ഡസ്കില്‍ കയറിയിരുന്നു.
അപ്രതീക്ഷിതമായി കൃഷ്നപ്രിയ കടന്നുവന്നു.
"നല്ല മഴ..ല്ലെ?" ചിരിച്ചുകൊണ്ടവള്‍ എന്റെ മുഖത്തേക്ക് നോക്കി
എന്തു പറ്റി ഇന്നു വൈകാ‍ന്‍?
ഗിരിയെന്താ ഇന്നു വൈകിയത്?എന്റെ ചോദ്യത്തിന് അവള്‍ മറുചോദ്യമുന്നയിച്ചു.
ഞാനെന്നും ഇങ്ങനെയൊക്കെതന്നെയാണ്.
എന്റെ ഉത്തരം കേട്ട് മുഖത്ത് ഗൌരവം വരുത്തി അവള്‍ പറഞ്ഞു.
ഞാനും..
ഇവളാള് കൊള്ളാലോ പറ്റിയ കൂട്ട് തന്നെ.
മനസ്സില്‍ വന്നത് പുറത്ത്പറയാതെ അവളിലേക്കും ആ ജീവിതത്തിന്റെ വിശാലതയിലേക്കും വാക്കുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.ഒരുമണിക്കൂര്‍ കഴിഞ്ഞ് പിരിയുമ്പോള്‍ തിരിച്ചറിയുകയായിരുന്നു ഓരോ ദിവസവും ജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ വ്യത്യസ്തതകളെപറ്റി.പരസ്പരം അറിയാമായിരുന്നിട്ടും പരിചയപ്പെടാന്‍ വൈകിയ നിമിഷങ്ങളെപറ്റി.

ദിവസങ്ങള്‍ക്കകം ഞങ്ങള്‍ വല്ലാതെയടുത്തു.മനസ്സിലുള്ളതെല്ലാം ഒരുപകലില്‍ കൃഷ്ണ കണ്ടെത്തിയപ്പോള്‍ ഞാനാകെ ചുരുങ്ങിപ്പോയി...
എത്ര ദിവസമായി എന്നോട് പറയാനുള്ളതെല്ലാം മനസ്സിലിങ്ങനെ കൊണ്ട് നടക്കുന്നു?
എല്ലാമൊന്ന് തുറന്ന് പറഞ്ഞ് ഈ കനം കുറച്ചൂടേ?
അവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.
എനിക്കറിയാം..ഗിരിയെന്നെ വല്ലാതെ സ്നേഹിക്കുന്നു..നിന്റെ മനസ്സില്‍ അധിനിവേശമായി എത്തിയ ആ മഴ ഞാനല്ലേ...മനസ്സില്‍ സ്നേഹം പുരട്ടി തടവിയ ആ മയില്‍പ്പീലിത്തുണ്ട് ഞാനല്ലേ.എഴുതുന്ന വരികളിലെല്ലാം ഞാന്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു..ല്ലേ?
അതേ
എന്റെ നേര്‍ത്തശബ്ദം കേട്ട് നിശബ്ദയായി അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ,അവളുടെ നെറ്റിയില്‍ ഉണങ്ങി കിടന്നിരുന്ന നീലഭസ്മവും,കൈകളില്‍ ചുറ്റിയിട്ട തുളസിമാലയും ആ ചതിയുടെ നിഗൂഢത മറച്ചുകളഞ്ഞു.

സ്നേഹം ശത്രുവിനെപ്പോലും മിത്രമാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് ജീവിതം പഠിപ്പിച്ചത് അവളുമൊത്തുള്ള ആ ദിവസളിലായിരുന്നു.പ്രണയം ഒരു സര്‍പ്പമായി എന്നെ ചുറ്റിവരിഞ്ഞ ആ നാളുകളില്‍ കൃഷ്ണ സത്യം തുറന്നുപറഞ്ഞു.
അവളുടെ കസിനായിരുന്നു വിമല്‍.അവന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിപ്പോയ ഒരുപെണ്‍കുട്ടിയുണ്ടായിരുന്നു ..ഹരിത..ബാല്യകാലം മുതല്‍ എന്റെയൊപ്പമുണ്ടായിരുന്ന ഒരു കൂട്ടുകാരി.അവളുടെ മനസ്സിലെപ്പോഴോ ഞാന്‍ കയറിക്കൂടിയിരുന്നു.അതറിയാവുന്ന ഒരേഒരാള്‍ കൃഷ്ണയും.എന്നെ പരിചയപ്പെടുന്നതിനു മുന്‍പെ ഞങ്ങള്‍ സ്നേഹത്തിലാണെന്ന് ഹരിതയുടെ മുഖത്ത് നോക്കി കൃഷ്ണ പറഞ്ഞപ്പോള്‍ അവള്‍ക്ക് മുന്നില്‍ പതിയെ വിമലിന്റെ രൂപം തെളിഞ്ഞുവന്നു.
ഞങ്ങളെ പൂര്‍ണ്ണമായി അകറ്റാന്‍ താനും,വിമലും തീര്‍ത്ത കെണിയായിരുന്നു ഈ പ്രണയമെന്നും അവള്‍ പറഞ്ഞു.പക്ഷേ ഇപ്പോള്‍ നിന്റെ ഹൃദയരശ്മികള്‍ എന്നെ പിടിച്ചുലക്കുന്നു.നിന്റെ സ്നേഹത്തിന്റെ തീഷ്ണതയില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു.
എല്ലാം മറന്നെന്നെ സ്നേഹിച്ചൂടെ?ഈ തുറന്നുപറയാന്‍ കാണിച്ച എന്റെ മനസ്സിന്റെ സ്നിഗ്തതയെ തിരിച്ചറിഞ്ഞൂടെ?അവളുടെ മുഖത്തെ ദയനീയത എന്റെ കോപത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു.അതൊരു മഞ്ഞുകട്ടയായി ഹൃദയത്തെ മരവിപ്പിച്ചുകൊണ്ടിരുന്നു.
ചതിയുടെ ആന്തരികതയ്ക്ക് ഇത്ര മനോഹാരിതയുണ്ടെങ്കില്‍ അവളുടെ സ്നേഹം എത്ര സുന്ദരമായിരിക്കും..അതായിരുന്നു അപ്പോള്‍ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞത്.....

പിന്നീട്
ഇണക്കങ്ങളേക്കാള്‍ പിണക്കങ്ങളുമായി പരസ്പരം മുന്നോട്ട് പോകാനാവാതെ ശ്വാസം മുട്ടിക്കൊണ്ടേയിരുന്നു.ഒരിക്കലും മോഹിക്കാനാവാത്ത വിധം ഉയരമേറിയതായിരുന്നു അവളുടെ ജാലകങ്ങളെന്ന് തിരിച്ചറിഞ്ഞ് ആഗ്രഹങ്ങളെ അവധിക്ക് വിട്ട് മറവിയില്‍ മുങ്ങിച്ചാവാന്‍ കൊതിക്കുകയായിരുന്നു ഞാന്‍.അവളെ ജീവിതത്തിലേക്ക് കൂട്ടാന്‍ കൊതിച്ചെങ്കിലും കഴിയാത്തവിധത്തില്‍ നിലനിന്നിരുന്ന അന്തരങ്ങള്‍ ഞാന്‍ അവളറിയാതെ തിരിച്ചറിഞ്ഞിരുന്നു.
എന്റെ വീര്‍പ്പുമുട്ടല്‍ തിരിച്ചറിഞ്ഞാവാം ഒരിക്കല്‍ കൃഷ്ണ പറഞ്ഞു.
നമ്മള്‍ പരസ്പരം വെറുത്തുതുടങ്ങിയിരിക്കുന്നു ഇല്ലേ ഗിരീ?
എനിക്കറിയാം...ആ മനസ്സില്‍ ഞാന്‍ മാത്രമാണെന്ന്...പക്ഷേ മതത്തിന്റെ കനത്തകണ്ണികള്‍ അതിര്‍വരമ്പുകളിട്ട് നമ്മെ അകറ്റി നിര്‍ത്തുന്നുവെന്ന്..നീയെന്നയല്ല എന്റെ മതത്തെ ഭയപ്പെടുന്നുവെന്ന്.
ശരിയാണ്..നമ്മുടെയീ‍ ദിവസങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ആരൊക്കെയോ പറയുന്നത് പോലെ എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.
പിരിയാം നമുക്ക്..അല്ലെങ്കില്‍ വേണ്ട..പിണങ്ങാം നമുക്ക്...എന്നെങ്കിലും കൂട്ടുകൂടുമെന്ന വിശ്വാസത്തോടെ.
ചുമന്ന മിഴികളുമായി അവള്‍ യാത്ര പറഞ്ഞിറങ്ങിപ്പോയി.

അവളില്ലാത്ത പകലിന്റെ ശൂന്യത എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.ഞാന്‍ തിരിച്ചറിയുകയായിരുന്നു അവളുടെ സാമീപ്യത്തിന്റെ അവര്‍ണ്ണനീയതകളെപറ്റി.ക്ലാസ് മുറിയിലെ ഒഴിഞ്ഞകോണില്‍ മുഖത്തോട്മുഖം നോക്കി മിണ്ടാതിരിക്കുമ്പോഴും തിരിച്ചറിഞ്ഞിരുന്ന മൌനത്തിന്റെ ഭാഷകളെ പറ്റി.

തിരക്കേറിയ മറ്റൊരു പകലിലാണ് കൃഷ്ണയുമായി വീണ്ടുമടുത്തത്.
ഫൈന്‍ ആര്‍ട്സ് സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം.മത്സരാര്‍ത്ഥിയായ കൂട്ടുകാരന് വിജയാശംസ നേര്‍ന്നുമടങ്ങുമ്പോള്‍ നാരങ്ങപിഴിഞ്ഞൊഴിച്ച വൈറ്റ് റം കഴിച്ചിരുന്നു.ചൂടുപിടിച്ച തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലൂടെ തിരിച്ചുനടക്കുമ്പോള്‍ അപ്രതീക്ഷിതമായി മുന്നില്‍ കൃഷ്ണ.
ഒന്നും പറയാനാവാതെ അല്പനേരം നിന്നു.
ഗിരീ..എനിക്ക് സംസാരിക്കാനുണ്ട്.
അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
പിന്നാലെ നടന്നു....
ഒഴിഞ്ഞ ക്ലാസ് മുറിയിലെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന നോട്ബുക്ക് അവള്‍ നീട്ടി.
അതുവാങ്ങി തുറന്നുനോക്കുമ്പോള്‍ ഒരാളുടെ ചിത്രം കണ്ടു.
"ഇതാ എന്റെയാള്..ഇഷ്ടമായോ?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു.
അവള്‍ക്ക് തീരെ യോജിച്ച മുഖമല്ലായിരുന്നു അത്.അവളുടെ മുഖത്ത് നോക്കാതെ ഇഷ്ടമായി എന്ന് പറഞ്ഞു.
ഗിരി നുണപറയുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പക്ഷേ ഇതെന്റെ നിയോഗമാണ്.കാലം എന്നെ മോഹഭംഗങ്ങളുടെ നിരാശയില്‍ തളച്ചിടാനൊരുങ്ങുന്നു.എനിക്കിപ്പോള്‍ എന്റെയീ പ്രതിബിംബത്തോടു തോന്നുന്ന വെറുപ്പിന്റെ വ്യാപ്തി നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.
നീ നിസ്സഹായനാണ്. നിനക്കൊരിക്കലും മറ്റൊരു പോംവഴിയെക്കുറിച്ചാലോചിക്കാന്‍ പോലുമാവില്ലെന്നറിയാം.അതുകൊണ്ട് ഞാനീ മഷി ഒപ്പിയെടുക്കാനൊരുങ്ങുകയാണ്.ആകാശത്തിന്റെ പടിഞ്ഞാറന്‍ മാനത്ത് നിന്ന് നൊമ്പരത്തിന്റെയീ ശോണിമയെ.
ഞാന്‍...ഞാനൊന്ന് തൊട്ടോട്ടെ?
എന്റെ ചോദ്യം കേട്ടവള്‍ പുഞ്ചിരിച്ചു.
ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍?
അതിശയത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കി.
എനിക്കറിയില്ല.
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവള്‍ അടുത്തേക്ക് ചേര്‍ന്നുനിന്ന് കൈനീട്ടി.
അവളുടെ വിരലുകള്‍ക്കിടയിലൂടെ കൈകോര്‍ത്ത് ഞാന്‍ ചേര്‍ത്തുപിടിച്ചു.
അവളുടെ മിഴികള്‍ ആര്‍ദ്രമാകുന്നത് കണ്ടപ്പോള്‍ ഞാന്‍ തീയില്‍ തൊട്ടപോലെ കുതറിമാറി.
ഗിരീ..നീ നിര്‍വ്വികാരനാണോ?
അല്ലെങ്കില്‍ ഞാന്‍ എന്നെ ഉരുകിയൊലിച്ചെനേ....നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്..നിന്റെ വികാരതിമിര്‍പ്പുകളുടെ അഗ്നിയില്‍ ഞാനെന്നേ വെന്തു വിഭൂതിയായേനെ..
അത്രയും പറഞ്ഞ് മിഴികള്‍ തുടച്ച് അവളിറങ്ങിപ്പോയി.

ഒരാഴ്ചക്ക് ശേഷം അവള്‍ എന്നെ തേടി വീണ്ടും ക്ലാസ്സില്‍ വന്നു.
വല്ലാ‍ത്തൊരാഹ്ലാദത്തില്‍ എന്റെ കയ്യില്‍ പിടിച്ച് നടന്നു.
ഗിരീ...ഇന്നലെ താംബൂലപ്രശ്നം വച്ചു.ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ല.ഇനി ഒരുവര്‍ഷത്തിനുശേഷമേ കല്യാണം പാടുള്ളുവത്രെ.
എന്താണെന്നറിയില്ല...മനസ്സിന് വല്ലാത്ത സന്തോഷം..
എന്തോ ഒരു നിമിഷം ഞാനും അറിയാതെ ചിരിച്ചുപോയി.
കാലം എന്നെ കുത്തിനോവിക്കാനുള്ള തയ്യാറെടുപ്പാണെന്നറിഞ്ഞിട്ടും....

ഒടുവില്‍...
ഇനിയും കണ്ടുമുട്ടുമെന്നും കാലത്തിന് നമ്മളെ പിരിക്കാനാവില്ലെന്ന ഉറപ്പോടെ വേനലിന്റെ ഹൃദയത്തിലൂടെ ഞങ്ങള്‍ നടന്നുപോയി.അവസാനമായി അവള്‍ക്ക് നല്‍കിയ കൈമുറിച്ചെഴുതിയ ആശംസാകാര്‍ഡ് കണ്ടപ്പോള്‍ എന്റെ കൈകൊണ്ട് മുഖം പൊത്തി കൃഷ്ണ കുറേ നേരം കരഞ്ഞു.അവളുടെ പിടക്കുന്ന മിഴികളുടെ താളം ഞാനറിഞ്ഞു.അതിന് മറുപടിയായി ജന്മങ്ങള്‍ക്കപ്പുറവും ഞാന്‍ കാത്തിരിക്കാമെന്ന് വാക്കുതന്ന അവളുടെ ആശംസാകാര്‍ഡ് എന്നില്‍ നിന്നും നഷ്ടമായി.പക്ഷേ അതിലവളെഴുതിക്കൂട്ടിയ ജീവനുള്ള വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ കിടന്നു പിടക്കുന്നുണ്ട്.നാളെ കാണാമെന്ന് പറഞ്ഞ് ഒരു സായന്തനതില്‍ യാത്ര പറഞ്ഞ്പോയ അവളെ ജീവിതത്തിലിതുവരെ കണ്ടെടുക്കാനായില്ല എനിക്ക്. പക്ഷേ മനസ്സിലെ മ്യൂസിയത്തില്‍ അവള്‍ എനിക്ക് സമ്മാനിച്ച ജീവനുള്ള അക്ഷരങ്ങള്‍ ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
"എന്റെ പേര് പൊടിപിടിച്ചുതുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍..
എന്റെ ഹൃദയത്തില്‍...
പിന്നെ നിന്റെയും...

പിണങ്ങിയിരുന്ന ഒരു കലോത്സവനാളില്‍ പ്രഹേളികയെന്ന വിഷയത്തില്‍ അവളോടൊപ്പമിരുന്ന് കഥയെഴുതിയത് ഓര്‍മ്മയില്‍ തെളിയുന്നു.പ്രഹേളികയെന്ന വാക്കിന്റെ അര്‍ത്ഥം പോലും പിടികിട്ടാതെയിരിക്കുന്ന എനിക്ക് മുന്നില്‍ വന്നത് അവളുടെ ജീവിതം തന്നെയായിരുന്നു.സായ്ഭജന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുമായിരുന്ന സായന്തനങ്ങളും,കടങ്കഥ പോലെയുള്ള അവളുടെ ജീവിതത്തിന്റെ ഇടറിയ വഴികളുമെല്ലാം എന്റെ പേനക്ക് ഇരകളായി.
മഴയും,മരണവും ,മയില്‍പ്പീലിയും എന്ന തലക്കെട്ടില്‍ എഴുതിയ ആ കഥ ഒന്നാംസ്ഥാനത്തിനര്‍ഹമായപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടടുത്ത് വന്നു.
ഇപ്പോ ഗിരി ജയിച്ചു. പക്ഷേ ജീവിതത്തിലെനിക്കായിരിക്കും വിജയം.
പുഞ്ചിരിയോടെ പറയുമ്പോഴും എഴുതിക്കൂട്ടിയതെല്ലാം അവളെക്കുറിച്ചായിരുന്നുവെന്ന് കൃഷ്ണയറിഞ്ഞില്ല.
കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ വീണ്ടുമൊരുപാട് മുഖങ്ങള്‍ വന്നും പോയുമിരിക്കുന്നു.എന്നാലും അവളിന്നെവിടെയാകുമെന്നൊരു ചിന്ത ഇടക്കെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു...
എന്റെ ജീവിതം ജയിച്ചോ..തോറ്റോ..എന്നിനിയും പറയാനായിട്ടില്ല.പക്ഷേ ഒന്നുറപ്പാണ് കൃഷ്ണ വിജയിച്ചിട്ടുണ്ടാവും.
പുഞ്ചിരിയിലും ആ മിഴികളില്‍ ഞാന്‍ കണ്ട രൌദ്രത എങ്ങനെ മറക്കാനാകും?