1. അവ്യക്തമാവാത്ത ആശംസാകാര്‍ഡ്
``ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ്
ഈ ലോകം ശൂന്യമാണെന്ന് തിരിച്ചറിയേണ്ടി വരുന്നത്...
മഴ തിമര്‍ത്തുപെയ്യുന്ന
ഈ വര്‍ഷകാലപകലില്‍
ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്
നഷ്ടസ്മൃതികളുടെ നിര്‍വ്വചനമാണ്..
ഉയിര്ത്തെഴുന്നേല്ക്കാന് പാടുപെടുന്ന
സ്വപ്നങ്ങളുടെ വിലാപം മാത്രമെ
ശബ്ദമായി എന്റെ കാതുകളില്‍ അവശേഷിക്കുന്നുള്ളു...''
ഒന്നു മിഴി ചിമ്മിയപ്പോഴേക്കും ഓടിയൊഴിച്ചുപോയ എട്ട് വര്‍ഷങ്ങള്‍. പക്ഷേ ഞാനിന്നും കത്തുന്ന വെയില് നിറഞ്ഞ ഒരു പകലിലെ നട്ടുച്ചയില്‍ തന്നെയാണ്. `മിക്കിമൗസ'് എന്ന കൂള്‍ബാറിന്റെ ഒഴിഞ്ഞ കോണിലെ ചാരുബെഞ്ചില്‍ ദീപ്തിക്കരുകില്‍ ഉറച്ചുപോയ ഒരു ശില പോലെ ഇന്നും...
അവളുടെ നെറ്റിയില്‍ എപ്പോഴും ഒട്ടിച്ചേര്‍ന്നു കിടക്കാറുള്ള നീലഭസ്മത്തിലേക്ക് മിഴികള്‍ പായിച്ച്, പുറത്തേക്ക് വരാനാവാതെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരുപിടി സ്വപ്നങ്ങളെ അമര്‍ത്തിവെച്ച് എത്രയോ നേരം...സാലഭഞ്ജികകള്‍ ഒരിക്കലെങ്കിലും ഒന്നുറക്കെ സംസാരിക്കാന്‍ കൊതിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്ക് ഞാന്‍ നീങ്ങിയ നിമിഷം അവളെന്തോ പറഞ്ഞു...
പുസ്തകത്തിനിടയില്‍ നിന്നും ആശംസാകാര്‍ഡ് ആദ്യമെടുത്തത് അവളാണ്. മഞ്ഞപ്പൂക്കള്‍ ആലേഖനം ചെയ്ത അതിന്റെ പുറംച്ചട്ടയില്‍ പതിഞ്ഞുകിടക്കുന്ന കറുത്ത അക്ഷരങ്ങള്‍ സ്നേഹത്തിന്റെ താഴ്വരയിലേക്കുള്ള ക്ഷണനമായിരുന്നു. നക്ഷത്രശോഭ പോലെ ആ മഞ്ഞവെളിച്ചം അവളുടെ മിഴികളിലേക്കും പടര്‍ന്നു...
എന്റെ തണുത്ത വിരലുകള്‍ക്കിടയിലിരുന്ന് അവ ജീവനുള്ളത് പോലെ വിറച്ചു.
``തുറന്നുനോക്ക്...''എന്റെ തോളില്‍ തല ചേര്‍ത്തുവെച്ച് അവള് പറഞ്ഞു.
``ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് എഴുതിയ ഇതിലെ വാക്കുകള്‍ നീ ഹൃദിസ്ഥമാക്കുമ്പോള്‍ എനിക്കീ മുഖം കാണണമെന്നുണ്ടായിരുന്നു.
ചുവപ്പ് നിറം പടര്‍ന്ന അക്ഷരങ്ങള്‍...
``.............................എന്റെ കണ്ണുനീര് ബാഷ്പങ്ങളായി പറന്നുയര്‍ന്ന് നിന്റെ തണുത്ത കൈത്തലത്തില് മഴയായി വീണ് നിന്നെയുണര്‍ത്തുന്ന രാത്രിക്കായി, പകലിനായി ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കും.........''
അവസാനവാചകങ്ങളില്‍ നോക്കിയിരുന്നപ്പോള്‍ രണ്ട് ആലിപ്പഴങ്ങള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി ആ താളുകളെ നനയിച്ചു.
ആ ആര്‍ദ്രബിന്ദുക്കള്‍ തുടച്ചുമാറ്റുമ്പോള്‍ അവള് പറഞ്ഞു.
``പേടിക്കണ്ട, ആ അക്ഷരങ്ങള്‍ക്ക് മായാനാവില്ല. ഒരു ജന്മം മുഴുവന്‍ നിനക്ക് വായിക്കാനായി ആ താളുകളില്‍ ഉറച്ചുപോയ എന്റെ മനസ്സാണത്...''
പ്രകാശിക്കുന്ന ഒരു മണ്ചിരാതിന് മുകളില്‍ എഴുതിയിട്ട അവളുടെ പേരിന് മുകളില്‍ ഞാന്‍ വീണ്ടും വീണ്ടും ചുണ്ടുകള്‍ ചേര്‍ത്തു.
ഇനി എന്റെ ഊഴമാണ്.
ഗുല്‍മോഹറുകള്‍ ചിതറിക്കിടക്കുന്ന ചിത്രമുളള ആശംസാകാര്‍ഡ് അവള്‍ക്ക് നീട്ടി.
അത് വാങ്ങി നെഞ്ചോട് ചേര്‍ക്കുന്നത് കണ്ടു. ഹൃദയമിടിപ്പിന്റെ താളത്തില്‍ കാര്‍ഡ് താളാത്മകമാകുന്നതറിഞ്ഞു.
``ഞാനെങ്ങനെയാണ് നിന്നെ വേര്‍പിരിയുക?''
``നമ്മള് ഒരിക്കലും വേര്പിരിയില്ല''
അവളുടെ കണ്ണുകളില്‍ നിന്നും മാര്‍ച്ചിന്റെ ഹൃദയത്തിലേക്ക് തുഷാരബിന്ദുക്കള്‍ പൊഴിയുന്നു.
``അത് പിന്നെ വായിച്ചാല്‍ മതി...''
തുറക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
``നിനക്ക് കാണണ്ടെ...ഇത് വായിക്കുമ്പോഴുള്ള എന്റെ മുഖഭാവം...''
എന്റെ നിശബ്ദതതയില്‍ അവളത് പതുക്കെ തുറന്നു.
ചോരയുടെ നിറം, ഗന്ധം...
പ്രണയം അങ്ങനെയാണ്. എത്രത്തോളം ദൃഢത വരുത്താനാണ് അത് പരിശ്രമിക്കുക. തെളിയാന്‍ മടിച്ച പേനകള്‍ക്ക് പകരം വിരല്‍ മുറിച്ചെഴുതിയ കവിത.
മഴ കൊതിച്ച പകലിന് സമാശ്വാസമായി അവളിപ്പോള്‍ പെയ്യുകയാണ്. ഗുല്‍മോഹറുകളേക്കാള്‍ ചുവന്ന നിറമുള്ള ആ അക്ഷരങ്ങളില്‍ വീണത് ചിന്നിച്ചിതറുന്നു.
``എത്ര നനഞ്ഞാലും അത് മായില്ല. പതിറ്റാണ്ടുകളോളം നിനക്ക് കാത്തുവെക്കാന് ആ അക്ഷരങ്ങള്‍ക്ക് ഞാന്‍ നിറം പകര്‍ന്നത് എന്റെ രക്തം കൊണ്ടാണ്.''
മഴ ശക്തമായി. എന്റെ കൈവിരലുകളില്‍ അവള് ചുണ്ടുകളമര്‍ത്തി. കണ്ണുനീരിന്റെ പശയില്‍ മുറിവ് കൂടിച്ചേര്‍ന്നു.
പിരിയാനാവാതെ ഇരുന്നെങ്കിലും സമയത്തിന് മുന്നില്‍ തോല്‍ക്കേണ്ടി വന്നു.
അകന്നുപോകുന്ന ബസ്സ് കണ്ണില്‍ നിന്നും മായുന്നത് വരെ ഞാനാ പാതയോരത്ത് നിന്നു.
അപ്പോഴും അവള്‍ക്ക് മാത്രമെ അറിയാമായിരുന്നുള്ളു.
``ഇനിയൊരിക്കലും ഞങ്ങള്‍ കണ്ടുമുട്ടില്ലെന്ന്....''
Thursday, August 5, 2010
Subscribe to:
Posts (Atom)