Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, August 5, 2010

അടഞ്ഞ അധ്യായങ്ങളുടെ ആമുഖം-1

1. അവ്യക്തമാവാത്ത ആശംസാകാര്‍ഡ്‌

``ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ്‌
ഈ ലോകം ശൂന്യമാണെന്ന്‌ തിരിച്ചറിയേണ്ടി വരുന്നത്‌...
മഴ തിമര്‍ത്തുപെയ്യുന്ന
ഈ വര്‍ഷകാലപകലില്‍
ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌
നഷ്‌ടസ്‌മൃതികളുടെ നിര്‍വ്വചനമാണ്‌..
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാടുപെടുന്ന
സ്വപ്‌നങ്ങളുടെ വിലാപം മാത്രമെ
ശബ്‌ദമായി എന്റെ കാതുകളില്‍ അവശേഷിക്കുന്നുള്ളു...''


ഒന്നു മിഴി ചിമ്മിയപ്പോഴേക്കും ഓടിയൊഴിച്ചുപോയ എട്ട്‌ വര്‍ഷങ്ങള്‍. പക്ഷേ ഞാനിന്നും കത്തുന്ന വെയില്‍ നിറഞ്ഞ ഒരു പകലിലെ നട്ടുച്ചയില്‍ തന്നെയാണ്‌. `മിക്കിമൗസ'്‌ എന്ന കൂള്‍ബാറിന്റെ ഒഴിഞ്ഞ കോണിലെ ചാരുബെഞ്ചില്‍ ദീപ്‌തിക്കരുകില്‍ ഉറച്ചുപോയ ഒരു ശില പോലെ ഇന്നും...
അവളുടെ നെറ്റിയില്‍ എപ്പോഴും ഒട്ടിച്ചേര്‍ന്നു കിടക്കാറുള്ള നീലഭസ്‌മത്തിലേക്ക്‌ മിഴികള്‍ പായിച്ച്‌, പുറത്തേക്ക്‌ വരാനാവാതെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരുപിടി സ്വപ്‌നങ്ങളെ അമര്‍ത്തിവെച്ച്‌ എത്രയോ നേരം...സാലഭഞ്‌ജികകള്‍ ഒരിക്കലെങ്കിലും ഒന്നുറക്കെ സംസാരിക്കാന്‍ കൊതിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ നീങ്ങിയ നിമിഷം അവളെന്തോ പറഞ്ഞു...
പുസ്‌തകത്തിനിടയില്‍ നിന്നും ആശംസാകാര്‍ഡ്‌ ആദ്യമെടുത്തത്‌ അവളാണ്‌. മഞ്ഞപ്പൂക്കള്‍ ആലേഖനം ചെയ്‌ത അതിന്റെ പുറംച്ചട്ടയില്‍ പതിഞ്ഞുകിടക്കുന്ന കറുത്ത അക്ഷരങ്ങള്‍ സ്‌നേഹത്തിന്റെ താഴ്‌വരയിലേക്കുള്ള ക്ഷണനമായിരുന്നു. നക്ഷത്രശോഭ പോലെ ആ മഞ്ഞവെളിച്ചം അവളുടെ മിഴികളിലേക്കും പടര്‍ന്നു...
എന്റെ തണുത്ത വിരലുകള്‍ക്കിടയിലിരുന്ന്‌ അവ ജീവനുള്ളത്‌ പോലെ വിറച്ചു.
``തുറന്നുനോക്ക്‌...''എന്റെ തോളില്‍ തല ചേര്‍ത്തുവെച്ച്‌ അവള്‍ പറഞ്ഞു.
``ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന്‌ എഴുതിയ ഇതിലെ വാക്കുകള്‍ നീ ഹൃദിസ്ഥമാക്കുമ്പോള്‍ എനിക്കീ മുഖം കാണണമെന്നുണ്ടായിരുന്നു.
ചുവപ്പ്‌ നിറം പടര്‍ന്ന അക്ഷരങ്ങള്‍...
``.............................എന്റെ കണ്ണുനീര്‍ ബാഷ്‌പങ്ങളായി പറന്നുയര്‍ന്ന്‌ നിന്റെ തണുത്ത കൈത്തലത്തില്‍ മഴയായി വീണ്‌ നിന്നെയുണര്‍ത്തുന്ന രാത്രിക്കായി, പകലിനായി ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കും.........''
അവസാനവാചകങ്ങളില്‍ നോക്കിയിരുന്നപ്പോള്‍ രണ്ട്‌ ആലിപ്പഴങ്ങള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി ആ താളുകളെ നനയിച്ചു.
ആ ആര്‍ദ്രബിന്ദുക്കള്‍ തുടച്ചുമാറ്റുമ്പോള്‍ അവള്‍ പറഞ്ഞു.
``പേടിക്കണ്ട, ആ അക്ഷരങ്ങള്‍ക്ക്‌ മായാനാവില്ല. ഒരു ജന്മം മുഴുവന്‍ നിനക്ക്‌ വായിക്കാനായി ആ താളുകളില്‍ ഉറച്ചുപോയ എന്റെ മനസ്സാണത്‌...''
പ്രകാശിക്കുന്ന ഒരു മണ്‍ചിരാതിന്‌ മുകളില്‍ എഴുതിയിട്ട അവളുടെ പേരിന്‌ മുകളില്‍ ഞാന്‍ വീണ്ടും വീണ്ടും ചുണ്ടുകള്‍ ചേര്‍ത്തു.
ഇനി എന്റെ ഊഴമാണ്‌.
ഗുല്‍മോഹറുകള്‍ ചിതറിക്കിടക്കുന്ന ചിത്രമുളള ആശംസാകാര്‍ഡ്‌ അവള്‍ക്ക്‌ നീട്ടി.
അത്‌ വാങ്ങി നെഞ്ചോട്‌ ചേര്‍ക്കുന്നത്‌ കണ്ടു. ഹൃദയമിടിപ്പിന്റെ താളത്തില്‍ കാര്‍ഡ്‌ താളാത്മകമാകുന്നതറിഞ്ഞു.
``ഞാനെങ്ങനെയാണ്‌ നിന്നെ വേര്‍പിരിയുക?''
``നമ്മള്‍ ഒരിക്കലും വേര്‍പിരിയില്ല''
അവളുടെ കണ്ണുകളില്‍ നിന്നും മാര്‍ച്ചിന്റെ ഹൃദയത്തിലേക്ക്‌ തുഷാരബിന്ദുക്കള്‍ പൊഴിയുന്നു.
``അത്‌ പിന്നെ വായിച്ചാല്‍ മതി...''
തുറക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
``നിനക്ക്‌ കാണണ്ടെ...ഇത്‌ വായിക്കുമ്പോഴുള്ള എന്റെ മുഖഭാവം...''
എന്റെ നിശബ്‌ദതതയില്‍ അവളത്‌ പതുക്കെ തുറന്നു.
ചോരയുടെ നിറം, ഗന്ധം...
പ്രണയം അങ്ങനെയാണ്‌. എത്രത്തോളം ദൃഢത വരുത്താനാണ്‌ അത്‌ പരിശ്രമിക്കുക. തെളിയാന്‍ മടിച്ച പേനകള്‍ക്ക്‌ പകരം വിരല്‍ മുറിച്ചെഴുതിയ കവിത.
മഴ കൊതിച്ച പകലിന്‌ സമാശ്വാസമായി അവളിപ്പോള്‍ പെയ്യുകയാണ്‌. ഗുല്‍മോഹറുകളേക്കാള്‍ ചുവന്ന നിറമുള്ള ആ അക്ഷരങ്ങളില്‍ വീണത്‌ ചിന്നിച്ചിതറുന്നു.
``എത്ര നനഞ്ഞാലും അത്‌ മായില്ല. പതിറ്റാണ്ടുകളോളം നിനക്ക്‌ കാത്തുവെക്കാന്‍ ആ അക്ഷരങ്ങള്‍ക്ക്‌ ഞാന്‍ നിറം പകര്‍ന്നത്‌ എന്റെ രക്തം കൊണ്ടാണ്‌.''
മഴ ശക്തമായി. എന്റെ കൈവിരലുകളില്‍ അവള്‍ ചുണ്ടുകളമര്‍ത്തി. കണ്ണുനീരിന്റെ പശയില്‍ മുറിവ്‌ കൂടിച്ചേര്‍ന്നു.
പിരിയാനാവാതെ ഇരുന്നെങ്കിലും സമയത്തിന്‌ മുന്നില്‍ തോല്‍ക്കേണ്ടി വന്നു.
അകന്നുപോകുന്ന ബസ്സ്‌ കണ്ണില്‍ നിന്നും മായുന്നത്‌ വരെ ഞാനാ പാതയോരത്ത്‌ നിന്നു.
അപ്പോഴും അവള്‍ക്ക്‌ മാത്രമെ അറിയാമായിരുന്നുള്ളു.
``ഇനിയൊരിക്കലും ഞങ്ങള്‍ കണ്ടുമുട്ടില്ലെന്ന്‌....''

Tuesday, February 23, 2010

പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം

ജെന്നിഫര്‍...
ഞാനിപ്പോള്‍ ഈ പകലിലിരുന്ന്‌
നിദ്രാനിബിഡമായ നിന്റെ രാത്രിയിലെ
നിന്നെ അലോസരപ്പെടുത്താനെത്തുന്ന
സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിക്കുകയാണ്‌...
മഞ്ഞുപൊഴിയുന്ന നിന്റെ ജാലകകാഴ്‌ചകള്‍ക്കപ്പുറം
ഇന്നലെയും വന്ന്‌ മടങ്ങിയ എന്റെ ആത്മാവിന്റെ
ഗദ്‌ഗദങ്ങള്‍ നീ തിരിച്ചറിഞ്ഞിരുന്നുവോ...
വയലറ്റ്‌ പൂക്കള്‍ നിറഞ്ഞ ബാല്‍ക്കണിയില്‍
ആകാശം നോക്കി കിടന്ന നിന്റെ കണ്ണുകളില്‍
കാലം തെളിയിച്ച നക്ഷത്രങ്ങളിലൊന്ന്‌
എന്റെ ഹൃദയരേണുക്കളുടെ തിളക്കമായിരുന്നുവെന്ന്‌
നീ മനസ്സിലാക്കിയിരുന്നുവോ...
നിനക്കതിനാവില്ല...
കാരണം നീ ബന്ധനങ്ങളുടെ നദിയാണ്‌...
എങ്കിലും,
നിനക്കായി കാത്തുവെച്ച രക്തപുഷ്‌പങ്ങളില്‍
ഞാനെന്റെ നിശ്വാസങ്ങള്‍ കൊണ്ട്‌
പ്രണയരേഖകള്‍ തീര്‍ക്കുകയാണ്‌...
വാടിത്തുടങ്ങിയ അതിന്റെ ഇതളുകള്‍
നിന്റെ കരസ്‌പര്‍ശമേല്‍ക്കുമ്പോള്‍
ഉണര്‍ന്നെഴുന്നേറ്റ്‌
എന്റെ സ്‌നേഹത്തിന്റെ ആഴം നിന്നോട്‌ മന്ത്രിക്കും...
നീയുള്ള ലോകത്തുനിന്ന്‌ പോവാനാവാതെ
വീര്‍പ്പുമുട്ടുന്ന നിന്റെ ഭ്രാന്തകാമുകന്‍...
(ഫെബ്രുവരി 14)

``നിനക്കായി എഴുതിവെച്ച പ്രണയത്തിന്റെ മെഴുകുതിരിവെട്ടമാണിത്‌. ഉരുകിയില്ലാതായിക്കൊണ്ടിരിക്കുന്ന എന്റെ നിശ്വാസങ്ങളെയെല്ലാം ഏകാന്തത വിരാജിക്കുന്ന ഒരു മുറിയില്‍ കത്തിജ്വലിച്ചമരുന്നു. ഒരു നിലാവായിരുന്നു നീയെനിക്ക്‌...പിന്നീട്‌ ഗ്രീഷ്‌മമുഖമായി എന്നെയെരിച്ച്‌ ഒടുവില്‍ മഴയായി നീ പെയ്‌തുകൊണ്ടിരിക്കുന്നു. വേനലിന്റെ താപത്തില്‍ കത്തിയമര്‍ന്നുപോയ സ്വപ്‌നങ്ങള്‍ വരണ്ട മണ്ണില്‍ നീ ചൊരിഞ്ഞ കണ്ണീര്‍ക്കണങ്ങളില്‍ നനഞ്ഞ്‌ മുളച്ചുപൊന്തുന്നു. നീ പറഞ്ഞ ഉല്‌പത്തിയിലെ വാചകങ്ങളും സോളമന്റെ ഗീതത്തിലെ ആഖ്യാനങ്ങളും സ്‌ട്രോബറി പൂക്കളുടെ ഇതളുകള്‍ കൊഴിയുന്ന താഴ്‌വാരവും കടന്ന്‌ മറവിയുടെ മുന്തിരിത്തോട്ടത്തിലെത്തി ഹൃദിസ്ഥമാക്കുകയാണ്‌. മറക്കാന്‍ പറഞ്ഞ നിന്റെ ചുണ്ടുകളുടെ താളം വേപഥു പൂണ്ടുനിന്ന മഴമേഘത്തിന്റെ അടങ്ങാത്ത നിസഹായതയായിരുന്നുവെന്നും നീയെന്നെ ഒരുപാട്‌ സ്‌നേഹിച്ചിരുന്നുവെന്നും പറഞ്ഞ്‌ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വപ്‌നങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. മരണമുറിയിലേക്ക്‌ നടന്നുപോവുന്ന എന്റെ മോഹങ്ങളെ പ്രതീക്ഷയോടെ യാത്രയാക്കാന്‍ നീയും എനിക്കൊരു വാക്ക്‌ തന്നിരുന്നെങ്കില്‍...എന്റെ സ്വന്തമാവാനായില്ലെങ്കില്‍ ഇനിയൊരിക്കലും ഭൂമിയില്‍ നീ പിറവിയെടുക്കരുത്‌. ഒരു മനസും മറ്റൊരു നിയോഗവുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ മണ്ണിലമര്‍ന്നുപോയ നമ്മുടെ സ്വപ്‌നങ്ങള്‍ ഭൂമിയിലെ പൂമരങ്ങള്‍ക്ക്‌ വളമാകുന്നതാണ്‌.''
അള്‍ത്താരയിലെ ഒഴിഞ്ഞ കോണിലെ മുട്ടുകുത്തിയിരുന്ന്‌ നീയിപ്പോള്‍ എന്റെ ഉയര്‍ച്ചക്കായി പ്രാര്‍ത്ഥിക്കുകയാണോ...അതോ നഷ്‌ടസ്വപ്‌നങ്ങളുടെ ചിരാതില്‍ ആത്മാവുരുക്കിയൊഴിച്ച്‌ നമ്മള്‍ നട്ടുവളര്‍ത്തിയ മോഹമുകുളങ്ങള്‍ക്ക്‌ വെളിച്ചം പകരുകയോ...ഞാനിപ്പോള്‍ നീ നല്‍കിയ പുസ്‌തകത്തിലെ ചുവന്നതാളില്‍ കവിത കോറുകയാണ്‌. വിഹ്വലതകളുടേയും അസ്വസ്ഥതകളുടേയും പിടിയില്‍ നിന്ന്‌ മോഹിതനായപ്പോള്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകളുടെ ക്യാന്‍വാസില്‍ ഞാന്‍ പകര്‍ത്തിയിട്ട സുന്ദരചിത്രങ്ങള്‍ എന്നെ നോക്കി അവ്യക്തമായി പുഞ്ചിരിക്കുന്നുണ്ട്‌. നിന്നെ സ്‌നേഹിക്കുമ്പോള്‍ ആകാശവും ഭൂമിയും ഞാനാണെന്നു തോന്നും. നക്ഷത്രങ്ങള്‍ നമ്മള്‍ നട്ടുവളര്‍ത്തിയ ചെടികളാണെന്നും കാറ്റും വെളിച്ചവും കാറൊഴിഞ്ഞ നമ്മുടെ ഹൃദയത്തിന്റെ ജ്വലനമാണെന്നും തിരിച്ചറിയും...
ഇന്നലെയാണ്‌ നിന്നെ കുറിച്ച്‌ ഓര്‍മ്മപുസ്‌തകത്തില്‍ എഴുതിയത്‌. നീ വന്നതും എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നതുമെല്ലാം അക്ഷരങ്ങളായി ഞാന്‍ കുടഞ്ഞിട്ടപ്പോള്‍ ജാലകത്തിനപ്പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നിരുന്ന പകലില്‍ നീ രാത്രിയുടെ മാറില്‍ കിടന്ന്‌ സുഖമായി ഉറങ്ങുകയാവുമെന്നറിയാം. എന്നിട്ടും നിനക്ക്‌ ഞാന്‍ കാതങ്ങള്‍ക്കകലെയിരുന്ന്‌ പ്രണയപുഷ്‌പങ്ങള്‍ സമ്മാനിച്ചു. നീയിപ്പോള്‍ എന്നെ നോക്കി ചിരിച്ചു. അത്‌ വാങ്ങിയ ശേഷം എനിക്ക്‌ ഓര്‍ക്കിഡ്‌ പുഷ്‌പങ്ങള്‍ നല്‍കി...

വിരസമായ ഒരു പകലിലാണ്‌ അമേരിക്കയില്‍ നിന്നും ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയുടെ മെയില്‍ വന്നത്‌. ന്യുയോര്‍ക്കിലെ ഒരു സോഫ്‌ട്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നും നിന്റെ സ്വപ്‌നങ്ങള്‍ വീണുചിതറിക്കിടക്കുന്ന എഴുത്തുപുരയിലെ നിത്യസന്ദര്‍ശകനാണ്‌ ഞാനെന്നും ചുവന്ന നിറത്തില്‍ അവള്‍ രേഖപ്പെടുത്തിയിരുന്നു. കൂട്ടുകാരിലാരോ കബളിപ്പിക്കുകയാവും എന്ന വിശ്വാസത്തോടെയാണ്‌ മറുപടി നല്‍കിയത്‌. ചത്തുമലച്ചുകിടക്കുന്ന എന്റെ ജഡരാഗ്നിയില്‍ നിനക്ക്‌ വരാന്‍ തോന്നിയതിന്‌ നന്ദിയുണ്ടെന്നും ഇനിയും എഴുതണമെന്നും മറുകുറിപ്പെഴുതിയിട്ടു.
മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും എഴുതി. നീയെന്തിനാണ്‌ നൊമ്പരങ്ങളെ മാത്രം മുറുകെ പിടിച്ചു മുന്നോട്ടുപോവുന്നതെന്നും നിന്റെ വാക്കുകളിലേറെയും എന്റെ മിഴികളെ ആര്‍ദ്രമാക്കുന്നുവെന്നും അവള്‍ എഴുതിയിരുന്നു. നിന്നെ സ്‌നേഹിക്കുന്നവര്‍ക്കെങ്കിലും അല്‍പം പുഞ്ചിരിയും പ്രതീക്ഷയും ബാക്കിവെക്കണമെന്നായിരുന്നു അവസാനവാചകങ്ങള്‍...
മറുപടിയെഴുതുമ്പോള്‍ എന്റെ മുന്നില്‍ കുറേ മുഖങ്ങളുണ്ടായിരുന്നു. ആരായിരിക്കും. കുസൃതിയായ ചില കൂട്ടുകാരികള്‍, കവിതകളെ കുറിച്ച്‌ എന്നും പഴി പറയാറുള്ള ചില സ്‌നേഹിതര്‍. ആരായാലും എഴുതിയാളെ കുറിച്ച്‌ അറിയാന്‍ താല്‍പര്യമില്ലാത്ത വിധം കവിതകളെ കുറിച്ച്‌ മാത്രമെഴുതി.
പിറ്റേ ദിവസമാണ്‌ അവള്‍ ചാറ്റില്‍ വന്നത്‌. അന്ന്‌ ഞാന്‍ ഇംഗ്ലീഷ്‌ ചുവയുള്ള അവളുടെ പേരിനെ കുറിച്ച്‌ സംസാരിച്ചു. `ജെന്നിഫര്‍' എന്ന പേരിട്ടത്‌ പപ്പയാണെന്ന്‌ പറഞ്ഞവള്‍ സ്‌മൈലിയിട്ടു. പ്രവാസത്തിന്റെ ദുരിതങ്ങളെ കുറിച്ചും നാട്ടില്‍ വരാനുള്ള മോഹങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു. ഗ്രാമജീവിതത്തിന്റെ നൈര്‍മ്മല്യമൊന്നും ശിഷ്‌ടകാലത്തിലെ സുഖസൗകര്യങ്ങള്‍ക്ക്‌ വേണ്ടി വിദേശമണ്ണില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ ചിന്തിക്കാറില്ലെന്നും വല്ലപ്പോഴും നാട്ടില്‍പോയി വരുന്ന മലയാളികളില്‍ നിന്നും ആര്‍ത്തിയോടെ നാട്ടുകാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാറുണ്ടെന്നും പറഞ്ഞവള്‍ കുറേനേരം മൗനിയായി. പിന്നീട്‌ കുറേനേരത്തേക്ക്‌ മറുഭാഗത്ത്‌ ചലനമൊന്നും കണ്ടില്ല. കുറച്ചുനേരത്തിന്‌ ശേഷം തിരിച്ചെത്തിയപ്പോള്‍ `എവിടെപ്പോയി?' എന്നു ചോദിച്ചു. `ഞാന്‍ കരയുകയായിരുന്നു' എന്നായിരുന്നു മറുപടി. ആ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചില്ലെങ്കിലും മറുഭാഗത്ത്‌ ഞാന്‍ കുറഞ്ഞ സമയം കൊണ്ട്‌ മനസ്സിലിട്ട്‌ രൂപപ്പെടുത്തിയെടുത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി കവിതകളിലെ നൊമ്പരങ്ങളെ കുറിച്ച്‌ ആഴത്തില്‍ പറയണമെങ്കില്‍ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ആ കണ്ണുനിറഞ്ഞേക്കുമെന്ന്‌ ഞാന്‍ ഉത്‌കണ്‌ഠപ്പെട്ടു. അന്ന്‌ പിരിയും മുമ്പെ അവള്‍ എന്റെ ഫോണ്‍നമ്പര്‍ വാങ്ങാന്‍ മറന്നില്ല. അന്ന്‌ ഞാന്‍ ശരിക്കും ഒരു കോള്‍ പ്രതീക്ഷിച്ചിരുന്നു. പൗരുഷമാര്‍ന്ന ശബ്‌ദത്തില്‍ ഒരു കൂട്ടുകാരന്റെ അല്ലെങ്കില്‍ അകന്നുപൊയൊരു കൂട്ടുതാരിയുടെ `നിന്നെ പറ്റിച്ചേ' എന്നൊരു കളിയാക്കലും...
പിന്നേറ്റ്‌ രാവിലെ അപരിചിതമായ നമ്പര്‍ കണ്ട്‌ ഫോണെടുക്കുമ്പോഴും മനസ്സില്‍ ജെന്നിഫറുണ്ടായിരുന്നില്ല.
``ഞാനാണ്‌ ജെന്നിഫര്‍''
ഞാനൊരു അപരിചിതമായ ലോകത്താണെന്നും കഴിഞ്ഞ കുറച്ചുദിവസമായി എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ വിചിത്രമായൊരു കഥയാണെന്നും തോന്നി.
``നമ്മള്‍ സംസാരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.''
വര്‍ഷങ്ങളോളം വിദേശത്ത്‌ നിന്നിട്ടും അവളുടെ ശബ്‌ദത്തില്‍ നിന്നും മലയാളത്തിന്റെ മാധുര്യം അല്‍പ്പം പോലും വിട്ടുപോയിരുന്നില്ല. ഇന്നും നന്ദ്യാര്‍വട്ടം പൂക്കുന്ന തൊടിയും നാലുമണിപ്പൂക്കളും ശംഖുപുഷ്‌പങ്ങളും അരങ്ങുവാഴുന്ന കോട്ടയത്തെ തറവാട്‌ തന്നെയായിരുന്നു അവളുടെ മനസ്സില്‍. പള്ളിപ്പെരുന്നാളിനെ കുറിച്ചും ഉത്സവങ്ങളെ കുറിച്ചുമെല്ലാം പറയുമ്പോള്‍ അതാണ്‌ അവള്‍ക്ക്‌ ആയിരംനാവ്‌.
ഞാനൊരു പുതിയയാത്രയുടെ ആദ്യപടവുകളിലേക്ക്‌ കയറുകയായിരുന്നു.
വൈകുന്നേരങ്ങളില്‍ ആറുമണിക്കൂറിലധികം സംസാരിക്കും. പിരിയാന്‍ നേരം ശബ്‌ദം കേള്‍ക്കാന്‍ തോന്നുന്നുവെന്ന്‌ പറഞ്ഞവള്‍ വിളിക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത കാണാന്‍ സാധ്യതയില്ലാത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി മനസ്സില്‍ സ്വയം ഇരിപ്പിടം തീര്‍ന്ന്‌ കടന്നിരുന്നുകഴിഞ്ഞുവെന്ന്‌ ഞാനും തിരിച്ചറിയുകയായിരുന്നു. എന്ന വഴികളില്‍ എന്നെ കുത്തിനോവിച്ചതിനെല്ലാം പകരമായി എനിക്ക്‌ കിട്ടിയ ഹൃദയരക്തമാണ്‌ അവളെന്ന്‌ തോന്നി.
``അമ്മ പോലും എന്നെയിങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല.''
സ്‌നേഹത്തിന്റെ തീക്ഷ്‌ണതയില്‍ ഉരുകിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
മറുഭാഗത്ത്‌ നിന്നും തേങ്ങല്‍ കേട്ടു.
``ആര്‍ക്കും വേണ്ടാത്ത ഈ സ്‌നേഹം നിനക്ക്‌ വിലപ്പെട്ടതാണെന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആര്‍ദ്രമാവുന്നു.''
ആ വാക്കുകള്‍ വിഷം പുരട്ടിയ അമ്പ്‌ പോലെ എന്നിലേക്കാണ്ടു പോയി. അവള്‍ ദുഖത്തിന്റെ കരിമ്പടമണിഞ്ഞാണോ എന്റെ മുന്നില്‍ വന്നത്‌. ഇത്രയായിട്ടും ആ സ്‌നേഹത്തിന്റെ പേമാരിയില്‍ എന്തുകൊണ്ടാണ്‌ നൊമ്പരത്തിന്റെ വെള്ളിവെളിച്ചം ഞാന്‍ തിരിച്ചറിയാതെ പോയത്‌. കുറ്റബോധം തോന്നി. മറയില്ലാതെ സംസാരിക്കാറുള്ള അവള്‍ സാന്ത്വനത്തിനായി എന്നില്‍ നിന്നും ചോദ്യങ്ങള്‍ തേടുന്നുണ്ടാവുമെന്ന്‌ സംശയിച്ചു...
ജോലിക്ക്‌ പോകാതെയിരുന്ന ഒരു പകലിലാണ്‌ അവള്‍ പറഞ്ഞുതുടങ്ങിയത്‌. അവളെ കുറിച്ച്‌ സ്വരുക്കൂട്ടിവെച്ചതെല്ലാം എന്നില്‍ നിന്നൂര്‍ന്ന്‌ പോയി. ജനിച്ചതുമുതല്‍ ഈ നിമിഷം വരെ അവള്‍ അനുഭവിച്ച സങ്കടങ്ങളുടെ പെരുമഴയില്‍ ഞാന്‍ നനഞ്ഞുകുതിര്‍ന്നു. ഒടുവിലിപ്പോള്‍ ജീവിതപങ്കാളിയുടെ മനസ്സില്‍ കൂടി വെറുപ്പിന്റെ വേരൂന്നിത്തുടങ്ങിയിരിക്കുന്നുവെന്ന്‌ പറഞ്ഞവള്‍ വിതുമ്പി. ബഹളങ്ങളില്‍ നിന്ന്‌ മുക്തി നേടാനാവാത്ത ബാല്യവും ആരും ശ്രദ്ധിക്കാനില്ലാതെ ഇരുട്ടില്‍പ്പെട്ടുപോയ കൗമാരവും അവള്‍ എന്നിലേക്ക്‌ ചൊരിഞ്ഞിട്ടു. സണ്‍ഡേ സ്‌കൂളികളില്‍ നിന്നും ഹൃദിസ്ഥമാക്കിയ ബൈബിള്‍ കഥകളും ക്വയറിലെ സംഗീതത്തിന്റെ മധുരിമയും മാത്രമായിരുന്നു ദൈവം അവള്‍ക്കായി സമ്മാനിച്ച സാന്ത്വനം...
ഞാനും അടച്ചുവെച്ച മനസ്സ്‌ അവളിലേക്ക്‌ വാരിവലിച്ചുപുറത്തിട്ടു. എഴുതിക്കൂട്ടിയ നൊമ്പരത്തിന്‌ പിന്നിലെ കഥകള്‍ പങ്കുവെച്ചു. പിരിയാനാവാത്ത വിധം, ഒരിക്കലും അകലാനാവാത്ത പോലെ ഒരൊറ്റ ബിന്ദുവിലേക്ക്‌ കൂടിച്ചേരുകയായിരുന്നു ഞങ്ങള്‍...
ആദ്യം ഭയന്നത്‌ ജെന്നിഫര്‍ തന്നെയായിരുന്നു.
കഴിഞ്ഞ ക്രിസ്‌തുമസ്‌ രാത്രിയില്‍ കരോള്‍ഗാനങ്ങള്‍ കേട്ടിരിക്കുമ്പോഴാണ്‌ അവളുടെ ഫോണ്‍ വന്നത്‌.
`നമുക്ക്‌ പിരിയാം' ശബ്‌ദം മുറിഞ്ഞുപോയി.
എനിക്കൊന്നും മനസ്സിലായില്ല. എന്തുപറ്റി ജെന്നിഫറിന്‌...വീട്ടില്‍ ചുവന്ന നക്ഷത്രങ്ങള്‍ തൂക്കിയെന്നും ബലൂണുകളും അലങ്കാരറിബണുകളും കൊണ്ട്‌ തോരണം തൂക്കിയെന്നും പുല്‍ക്കൂടൊരുക്കുന്നതിരക്കിലാണെന്നും ആഹ്ലാദത്തോടെ പറഞ്ഞ അവളുടെ തലേദിവസത്തെ ശബ്‌ദമാണ്‌ ഓര്‍മ്മ വന്നത്‌. ഒറ്റദിവസം കൊണ്ട്‌ എന്തുപറ്റിയിട്ടുണ്ടാവും അവളുടെ ജീവിതത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ പിരിയാമെന്ന്‌ പറഞ്ഞാല്‍ ഞാന്‍ പൊട്ടിയടര്‍ന്നുപോവുമെന്ന്‌ അവളെന്താണ്‌ ഓര്‍ക്കാതിരുന്നത്‌.
വീണ്ടും ഫോണ്‍ ശബ്‌ദിച്ചു.
``ഞാന്‍ നിന്നെ ഭയക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലെത്ത സ്‌നേഹത്തിന്റെ തീക്ഷ്‌ണത എന്നിലും വന്നുചേരുന്നതു കൊണ്ടാവാം എനിക്കിപ്പോള്‍ എന്നെയും ഭയമാണ്‌.''
നീണ്ട നിശബ്‌ദതക്കൊടുവില്‍ ഫോണ്‍ നിലത്തേക്ക്‌ വീണു.
ജെന്നിഫറിന്റെ ഇഷ്‌ടങ്ങള്‍ക്കായിരുന്നു എന്നും പ്രാധാന്യം നല്‍കിയിരുന്നത്‌. അതുകൊണ്ട്‌ മഞ്ഞുതുള്ളികള്‍ വീണുടയുന്ന പുതുവര്‍ഷപുലരിയില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
``എന്റെ ജീവിതമെന്താണ്‌ ഇങ്ങനെ?''
അരുകില്‍ വരുന്നവരെല്ലാം അല്‍പ്പായുസായി മറയുന്നു. എന്റെ ദുഖങ്ങള്‍ എന്റേത്‌ മാത്രമാണെന്ന തിരിച്ചറിവുകള്‍ ആഴത്തില്‍ പടര്‍ന്നുകയറിട്ടും ഒടുവില്‍ വേരുകള്‍ കരിഞ്ഞവ നിശ്ചലമാവുന്നു. പങ്കുവെക്കപ്പെടാന്‍ ആരുമില്ലാതെ തീവണ്ടിപ്പാളത്തിനരുകില്‍ കൃത്യത നഷ്‌ടപ്പെട്ട ചലനങ്ങള്‍ക്ക്‌ ചെവിയോര്‍ക്കാന്‍ തന്നെയാണോ എന്റെ വിധി...
എനിക്കറിയാം. ജെന്നിഫര്‍ എന്നേക്കാള്‍ ഭയന്നത്‌ അവളെ തന്നെയാണ്‌. ദാമ്പത്യമെന്നാല്‍ താളമൊപ്പിച്ചുപോകുന്നൊരു സ്വപ്‌നവണ്ടിയാണ്‌. ഒന്നുതെറ്റിയാല്‍ ശിഥിലമാകുന്ന ബോഗികളാണ്‌ അതിന്റെ അലങ്കാരങ്ങള്‍. ചെറിയ കാരണങ്ങള്‍ക്കായി കാത്തിരിക്കുന്ന യാത്രികര്‍ കൂടി അതിലുണ്ടെങ്കില്‍ വാക്കുകള്‍ക്കധീതമാണ്‌ എല്ലാം...
പിരിയാനുള്ള തീരുമാനമെടുത്തതു കൊണ്ടാവാം ജെന്നിഫറിന്റെ ഹൃദയരശ്‌മികള്‍ക്ക്‌ പഴയതിനെക്കാള്‍ ചൂടു തോന്നി. അവളുടെ ശബ്‌ദം വിറങ്ങലിച്ചിരുന്നുവെങ്കിലും അറിയാത്ത പോലെ സംസാരിച്ചു. ജെന്നിഫര്‍ പൊട്ടിയടര്‍ന്ന്‌ ഭൂമിയില്‍ വിങ്ങലുകള്‍ തീര്‍ത്ത്‌ താഴ്‌ന്നുപോകുമെന്ന്‌ പോലും ഞാന്‍ ചില നിമിഷങ്ങളില്‍ ഭയന്നു.
മരണം കാത്തു കഴിയുന്ന തടവുകാരനെ പോലെ ഞാന്‍ ശൂന്യതയിലേക്കൊഴുകി കൊണ്ടിരുന്നു. ജെന്നിഫറിനെ പിരിയേണ്ട നിമിഷങ്ങളിലേക്ക്‌ അടുക്കുംതോറും മനസ്സിന്റെ കനം കൂടി വന്നു.
ഒടുവില്‍ ആ ദിവസം വന്നു.
അതിരാവിലെ ജെന്നിഫര്‍ വിളിച്ച്‌ പുതുവത്സരാശംസകള്‍ നേര്‍ന്നു.
എന്റെ പുന്തോട്ടത്തില്‍ വളര്‍ന്ന ജമന്തിപ്പൂക്കള്‍ പറിച്ചെടുത്ത്‌ ഞാനൊരു ഹാരമായി വെച്ചിരുന്നു. മിഴികള്‍ പൂട്ടി നിന്ന്‌ അവളുടെ നിശ്വാസങ്ങള്‍ കേട്ട്‌ ആ കഴുത്തിലേക്കിട്ടു. കാതങ്ങള്‍ക്കകലെ നില്‍ക്കുന്ന ജെന്നിഫര്‍ അപ്പോഴുമറിഞ്ഞിട്ടുണ്ടാവില്ല. എന്റെ സ്വപ്‌നങ്ങള്‍ അവളുടെ ശരീരത്തെ സ്‌പര്‍ശിച്ചത്‌...
വേര്‍പിരിയലിന്റെ ആദ്യദിവസം അര്‍ദ്ധരാത്രിയില്‍ ഫോണ്‍ ശബ്‌ദിക്കുമ്പോള്‍ അത്‌ ജെന്നിഫറിന്റെതായിരിക്കുമെന്ന്‌ ഉറപ്പായിരുന്നു..കാരണം ഒരു ദിവസം പോലും പിരിഞ്ഞിരിക്കാനാവാത്ത വിധം അടുത്തുപോയിരുന്നു ഞങ്ങള്‍...നിമിഷങ്ങളെണ്ണിയെണ്ണി മടുത്തപ്പോള്‍ ആദ്യം ഫോണ്‍ ചലിപ്പിച്ചത്‌ അവളാണെന്ന്‌ മാത്രം. വിരാമമിടാനാവാതെ ഉറക്കമിളച്ചെഴുതിയ വരികകളില്‍ ഞാന്‍ കത്തിക്കൊണ്ടിരുന്നു...

``നീയറിയുക;
ഉമ്മ തന്നുണര്‍ത്തി
യാത്ര പറഞ്ഞകന്ന മഴയല്ല,
തലോടിപ്പൊള്ളിച്ച ഗ്രീഷ്‌മമല്ല,
ലക്ഷ്യമെത്താതെ
കൂട്ടിലടക്കപ്പെട്ട കാറ്റുമല്ല ഞാന്‍...
ഒരൊറ്റനക്ഷത്രം പൊഴിഞ്ഞടര്‍ന്ന്‌
നിന്നില്‍ വീണാണ്‌
ഞാനുണ്ടായത്‌...''

മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയത്‌ തീര്‍ത്തും അവിശ്വസനീയമായിരുന്നു. പറയുവാന്‍ ബാക്കിവെക്കാത്ത ദുരൂഹമായൊരു ലോകത്തെ പൂഗന്ധമൊഴുകുന്ന മേച്ചില്‍പ്പുറത്തു കൂടി തെന്നിനീങ്ങുന്ന പഞ്ഞിത്തുണ്ടുകളായി ഞങ്ങള്‍...
എനിക്ക്‌ പ്രണയമായിരുന്നു. ജ്വലിക്കുന്ന സ്‌നേഹജ്വാലകളില്‍പ്പെട്ട്‌ കത്തിയമര്‍ന്നു ഞാന്‍ അവളിലേക്ക്‌ ചാരമായി പതിച്ചുകൊണ്ടിരുന്നു. മുരണ്ട കനലുകളായി അവളെ ഞാന്‍ പൊള്ളിച്ചുകൊണ്ടിരുന്നു. ഈ ലോകം നിയോഗങ്ങളുടെ ഭാരം പേറി ബുദ്ധിമുട്ടുന്നുവെന്നും അകലങ്ങളില്‍ നിന്നും ഒരു ബിന്ദുവിലേക്ക്‌ ചുരുങ്ങി ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്നതാണ്‌ പ്രണയത്തിന്റെ നിര്‍വചനമെന്നും ഞാനറിഞ്ഞു.
വിരസമായ പകലുകളില്‍ അവളെ ശബ്‌ദത്തിലൂടെ കൂട്ടുപിടിച്ചു. നൊമ്പരങ്ങള്‍ പതിഞ്ഞുകിടന്ന ആത്മപുസ്‌തകത്താളില്‍ ആഹ്ലാദത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചിട്ടു. ഒരു ചരിത്രനഗരത്തിന്റെ സൂക്ഷ്‌മതയില്‍ വെച്ച്‌ ആദ്യമായി ഞാന്‍ ജെന്നിഫെറിനെ കണ്ടു. അവളില്‍ നിന്നു പോകാനാവാതെ ആ സാമീപ്യശബളിമയില്‍ നിന്നു. കണിക്കൊന്നപൂക്കള്‍ ശരീരത്തിലൊട്ടിച്ചേര്‍ന്ന പോലെ സുന്ദരിയായിരുന്നു അവള്‍. ആ രാത്രികളെല്ലാം ഉറങ്ങാതെ സംസാരിച്ചു. സൂര്യോദയത്തെ ശപിച്ച്‌ നിശബ്‌ദമായ രാത്രിയെ കീറിമുറിച്ച്‌ വായുവിലൂടെ പാഞ്ഞെത്തുന്ന അവളുടെ ശബ്‌ദത്തിനായി പിന്നെയും കാതോര്‍ത്തു...
തിരിച്ചുപോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു. എന്റെ വിളറിയ ചുണ്ടുകളില്‍ നിന്നാവാം ആത്മാവിന്റെ വിങ്ങല്‍ തിരിച്ചറിഞ്ഞ്‌ അവളും വിതുമ്പിയത്‌...

സുന്ദരിയായ ആ നഗരത്തില്‍ നിന്നും ഞാന്‍ മടങ്ങി. പുല്‍മേടുകളുടെ അവ്യക്തസൗന്ദര്യത്തിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക്‌ പതിയ നടന്നുമറഞ്ഞു. പതിയെ പതിയെ പകലിന്റെ സുതാര്യതയിലേക്ക്‌ ഞാനറിയാതെ കയറിപ്പൊയ്‌ക്കൊണ്ടിരുന്നു. ഒരിക്കല്‍ കൊതിച്ചിരുന്ന ബഹളവും തിരക്കും അണിയറയില്‍ നിന്നും ആഗ്രഹിക്കാത്ത വേളയില്‍ എന്റെ അരങ്ങിലെത്തി. ഓര്‍മ്മകളുടെ തിരസ്‌ക്കരണത്തില്‍ നിന്നും സ്വപ്‌നങ്ങളുടെ ചതഞ്ഞ മുഖം കണ്ട്‌ ഭയന്നു. ആദ്യമമ്പരന്നത്‌ ജെന്നിഫറായിരുന്നു. എന്റെ സൂക്ഷ്‌മസ്‌നേഹത്തിന്റെ കനലില്‍ ജലമൊഴുകിപടര്‍ന്ന്‌ കെട്ടുപോയെന്നവള്‍ പരിതപിച്ചു. പക്ഷേ..എനിക്ക്‌ മുന്നില്‍ അവളും അവളിലമര്‍ന്ന കൊന്നപ്പൂക്കളും മാത്രമെ ഉണ്ടായിരുന്നു. തിരിച്ചറിവിന്റെ ആദ്യപാഠം അവളെ കബളിപ്പിച്ചുവെന്ന്‌ ഇന്നും തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു. എന്നില്‍ നിന്നും അകലാന്‍ ശ്രമിച്ചുപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ ഷാരോണിലെ ആ പനിനീര്‍പ്പൂവ്‌. അവള്‍ക്കറിയില്ല ബന്ധനങ്ങളുടെ നദിയായ അവളിലൊഴുകിയാണ്‌ ഞാന്‍ മിന്നാമിന്നികളുടെ താഴ്‌വാരത്തിലെത്തിച്ചേര്‍ന്നതെന്ന്‌...

``ശബ്‌ദം നഷ്‌ടപ്പെടുമ്പോള്‍ വേണം
നിനക്കിനിയെഴുതാന്‍
വ്യാഖാനിക്കും തോറും
അര്‍ത്ഥം നഷ്‌ടപ്പെട്ടാണ്‌
പ്രണയത്തില്‍ നിന്നും
വിരഹം മുളക്കുന്നത്‌.

വിരലുകള്‍ക്ക്‌ ചലനമില്ലാതാകുമ്പോള്‍ വേണം
നിന്നോടിനി ഹൃദയം തുറക്കാന്‍
എഴുതിയതെല്ലാം
വ്യര്‍ത്ഥമായത്‌ കൊണ്ടാണ്‌
നീ അകല്‍ച്ചയുടെ പടവില്‍
പതിയിരിക്കുന്നത്‌...''

ജെന്നിഫര്‍,
നിനക്കെന്നെയും എനിക്ക്‌ നിന്നെയും വേര്‍പിരിയാനാവില്ല. കാരണം ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ വെച്ചാണ്‌ നാം പരിചിതരായത്‌. ദൂരങ്ങള്‍ തീര്‍ക്കാറുള്ള ശൂന്യത പോലും നമുക്കിടയില്‍ വന്നത്‌ ശബ്‌ദത്തിന്റെ ഏറ്റക്കുറച്ചിലുകളായാണ്‌. ഇനിയെങ്കിലും അറിയുക...നീ എന്റെ പ്രണയാകാശത്തിലെ ഒറ്റനക്ഷത്രമാണ്‌...

Saturday, September 12, 2009

ഓര്‍മ്മയിലെ ഓണനാള്‍ അഥവാ ആദ്യപ്രതിഷേധം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ആദ്യം കടന്നുവരിക `രുഗ്മിണി' എന്ന തമിഴ്‌സ്‌ത്രീയെയാണ്‌. പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഉത്രാടനാളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവര്‍ എന്റെ ഓര്‍മ്മകളിലേക്ക്‌ നടന്നുകയറുകയായിരുന്നു. അമ്പതിനടുത്ത്‌ പ്രായം, തടിച്ച ശരീരം, കണ്ണുകളില്‍ ദൈന്യത, അവിടവിടായി കീറിയ കോട്ടണ്‍സാരി, പിന്നിത്തുടങ്ങിയ ബ്ലൗസ്‌, ക്ലാവ്‌ പിടിച്ച ചെമ്പിന്റെ കമ്മല്‍, പോറിയ കല്ലുകളുള്ള മൂക്കുത്തി, നിറം മങ്ങിയ പ്ലാസ്റ്റിക്‌ വളകള്‍...ഇന്നും കണ്‍മുന്നില്‍ നിന്നും മായാത്ത അവരുടെ രൂപം, കാതുകളില്‍ നിന്നകലാത്ത നിലവിളിശബ്‌ദം.
ഓണം അനുഭൂതിയുടെ ഉത്സവമാണ്‌. മാസങ്ങള്‍ നീണ്ട മഴക്കൊടുവില്‍ വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം. പക്ഷേ ഓണമെന്ന്‌ കേള്‍ക്കുമ്പോഴേ എന്നിലോര്‍മ്മ വരുക മുറിവുകളുടെ ആ സമ്മോഹനമാണ്‌.


ഉത്രാടനാളിലെ പകല്‍-
തൊടിയില്‍ കൊങ്ങിണിപ്പൂക്കള്‍ പറിക്കുകയാണ്‌ ഞാനും ചേച്ചിയും. വെയില്‍ കനത്തെങ്കിലും കാറ്റ്‌ ചൂടറിയാതിരിക്കാന്‍ വീശിക്കൊണ്ടിരിക്കുന്നു. അന്നൊക്കെ പൂക്കളമത്സരങ്ങളെക്കാള്‍ വാശിയായിരുന്നു പൂവ്‌ പറിക്കല്‍ മത്സരത്തിന്‌. ഏറ്റവും കൂടുതല്‍ പൂവ്‌ പറിച്ചെടുക്കുന്ന കാര്യത്തില്‍ ഞാനെന്നുമൊരു പരാജയമായിരുന്നെങ്കിലും വാശിയോടെയുള്ള ആ മത്സരം ഞങ്ങള്‍ക്കൊരു രസമായിരുന്നു.
അധ്യാപിക തല്ലിപഠിപ്പിച്ച ഏതോ കവിതയിലെ ഈരടികള്‍ മൂളുകയാണ്‌ ചേച്ചി. കമ്പില്‍ കവര കെട്ടി ഏത്തിപ്പിടിക്കാനാവാത്ത പൂക്കളെ ചായ്‌ച്ചുപിടിച്ചു പറിച്ചെടുക്കുകയാണ്‌ ഞാന്‍. പെട്ടന്നാണ്‌ വീടിനു മുകളിലെ തൊടിയില്‍ നിന്നും ഒരു സ്‌ത്രീയുടെ നിലവിളി കേട്ടത്‌.
പൂക്കൂടകള്‍ ഉപേക്ഷിച്ച്‌ ഞാനും ചേച്ചിയും ശബ്‌ദം കേട്ടഭാഗത്തേക്ക്‌ ഓടി.
ഒരു കീറിയ ചാക്കുമായി അലമുറയിടുന്ന സ്‌ത്രീ. അവരെ വടി കൊണ്ട്‌ മര്‍ദ്ദിക്കുന്ന അച്ഛന്‍.
ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.
അവരുടെ ശരീരത്തില്‍ വടിപാഞ്ഞ ഭാഗത്തെല്ലാം തിണര്‍ത്തുകിടന്നിരുന്നു. വീണ്ടും അവരെ തല്ലാനോങ്ങിയപ്പോള്‍ ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു. അടുത്ത അടി കിട്ടിയത്‌ എന്റെ തുടയിലായിരുന്നു. കരഞ്ഞുകൊണ്ടോടി മുറിയില്‍ കയറിയിരുന്നു. ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മറ്റു ചിലര്‍ കൂടി അവിടെ എത്തിയിരുന്നു. ഒരേ സമയം കുറെ പേര്‍ ചേര്‍ന്നു ആ സ്‌ത്രീയെ തല്ലാന്‍ തുടങ്ങിയിരുന്നു.
``എന്തിനാ അമ്മേ ആ സ്‌ത്രീയെ തല്ലുന്നത്‌ ?'' അടുക്കളജോലിയില്‍ വ്യാപൃതയായിരിക്കുന്ന അമ്മയോട്‌ ചോദിച്ചു.
``ആ പഴയ പ്ലാസ്റ്റിക്‌ ബക്കെറ്റെടുത്തു ചവിട്ടിയൊടിച്ചു ചാക്കിലിടാന്‍ നോക്കി.'' ഒന്നും സംഭവിക്കാത്തതു പോലെയുള്ള അമ്മയുടെ മറുപടി.
മര്‍ദ്ദനം അവസാനിച്ചു.
അവരുടെ കൈത്തണ്ടയില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. കിതച്ചുകൊണ്ട്‌ കുറെനേരം ആ സ്‌ത്രീ അവിടെ തന്നെയിരുന്നു. പിന്നെ ബദ്ധപ്പെട്ട്‌ എഴുന്നേറ്റു ചിതറിക്കിടന്ന പ്ലാസ്റ്റിക്‌ അവശിഷ്‌ടങ്ങളും, ചളുങ്ങിയതും തുരുമ്പിച്ച പാട്ടകളും പെറുക്കി ചാക്കിലിട്ട്‌ നടക്കാന്‍ ഒരുങ്ങി.
``ഈ നാട്ടിലിനി കക്കാന്‍ വരരുത്‌.'' അച്ഛന്റെ നിര്‍ദ്ദേശം.
``ഇരുപത്‌ വര്‍ഷായി ഈ നാട്ടില്‍. ഒന്നും ഇതുവരെ മോഷ്‌ടിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാ...'' തമിഴ്‌ ചുവയോടെയുള്ള അവരുടെ മറുപടി.
``നീ ഒന്നും പറയണ്ടടീ...വേഗം തിരിച്ചുപോയ്‌ക്കൊള്ളു.''
വീണ്ടും ജോലി തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ അവര്‍ കരച്ചിലടക്കി നോക്കിനില്‍ക്കുകയാണ്‌.
``ഇനി അടി വേണ്ടങ്കില്‍ തിരിച്ചുവിട്ടോ.''
``കുട്ടികള്‍ വിശന്നുകരയണത്‌ കൊണ്ടാ...'' അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്‌.
അന്തരീക്ഷത്തെ കീറിമുറിച്ച്‌ ഒരിക്കല്‍ കൂടി വടി ഉയര്‍ന്നുപൊങ്ങി. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ തിരിച്ചുനടന്നു.

അവരുടെ ദയനീയമുഖം മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാവാം. പൂക്കളമൊരുക്കാനായി വലുതാക്കി കെട്ടിയ തറ ഞാന്‍ കല്ലുകള്‍ കൊണ്ട്‌ കുത്തിയിളക്കി നശിപ്പിച്ചു. പൂക്കൂടകളില്‍ നിറച്ചുവെച്ചിരുന്ന പൂക്കളിലെല്ലാം മണ്ണുവാരിയിട്ടു.
രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എന്റെ മനസ്സിലപ്പോഴും വിശന്നിരിക്കുന്ന കുറെ കുട്ടികളും അതിനുനടുവില്‍ നിസ്സഹായയായി ഇരിക്കുന്ന ആ സ്‌ത്രീയുമായിരുന്നു.
എന്റെ സങ്കടത്തില്‍ അത്രയും നേരം പങ്കുചേര്‍ന്ന ചേച്ചി അച്ഛന്റെ അടി ഭയന്നു പിന്മാറിക്കഴിഞ്ഞു. എന്തോ വിശപ്പിനെല്ലാം അപ്പുറത്തേക്ക്‌ അവരുടെ മുഖം എന്നേ തള്ളിയിട്ടുകൊണ്ടിരുന്നതിനാലാവാം എന്റെ പ്രതികരണം തീവ്രമായിരുന്നു.
വിശന്നിരിക്കുന്നതറിഞ്ഞപ്പോള്‍ അമ്മ ചോറുവാരി തരാന്‍ വന്നു. ഞാന്‍ വേണ്ടായെന്ന്‌ ശഠിച്ചു. കുറേ നേരം എന്നെ ചുറ്റിപറ്റി നടന്നെങ്കിലും ഞാന്‍ കഴിക്കാന്‍ തയ്യാറാവാത്തത്‌ കൊണ്ട്‌ അമ്മ മടങ്ങിപ്പോയി. രാത്രി അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വരില്ലെന്ന്‌ മനസ്സിലായപ്പോള്‍ എന്നെ എടുത്തുകൊണ്ടു പോയി തീന്‍മുറിയിലിരുത്തി. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്കോടി കട്ടിലിനടിയിലൊളിച്ചു. അവിടെ കിടന്ന്‌ എപ്പോഴോ ഉറങ്ങിപ്പോയി.

ഓണനാള്‍-
നേരം പുലരുമ്പോള്‍ മുറ്റത്ത്‌ പൂക്കളമൊരുക്കിയിരുന്നില്ല. അമ്മ ചായയുമായി വന്നെങ്കിലും ഞാന്‍ കുടിക്കാന്‍ തയ്യാറായില്ല. അമ്പലത്തില്‍ പോകാനായി കുളിക്കാന്‍ പറഞ്ഞെങ്കിലും അനങ്ങിയില്ല. പുതിയ വസ്‌ത്രങ്ങളിടാന്‍ അവശ്യപ്പെട്ടപ്പോള്‍ അതു കേള്‍ക്കാത്ത പോലെയിരുന്നു.
ഞാന്‍ വരില്ലെന്നറിഞ്ഞപ്പോള്‍ ചേച്ചിയും അടുത്ത വീട്ടിലെ കുട്ടികളും അമ്പലത്തില്‍ പോയി. അത്യാവശ്യ ജോലികള്‍ കഴിഞ്ഞപ്പോള്‍ അമ്മ പൂക്കളത്തിന്റെ തറ നേരെയാക്കുന്നത്‌ കണ്ടു. പിന്നെ ഞാന്‍ മണല്‍വാരിയിട്ട പൂക്കള്‍ കൈകള്‍ കൊണ്ട്‌ കുടഞ്ഞെടുത്തു തറയില്‍ നിരത്താന്‍ തുടങ്ങി.
``ഒമ്പതു ദിവസമിട്ടതല്ലേ. ഒരു ദിവസം മാത്രമായി ഇടാതിരിക്കാനാവില്ല.''
സ്വയം പറഞ്ഞുകൊണ്ട്‌ അമ്മ പൂക്കളമിടാന്‍ തുടങ്ങി.

സമയം മധ്യാഹ്നമായി.
തീന്‍മുറിയില്‍ ചോറും കറികളും പായസവുമെല്ലാം നിരന്നു.
അച്ഛന്‍ വിഷാദത്തോടെ എന്റെയരുകില്‍ വന്നിരിക്കുകയാണ്‌. എന്നെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ കൈകള്‍ തട്ടിമാറ്റി അകന്നുമാറിയിരുന്നു.
``ആ സ്‌ത്രീയെ തല്ലണ്ടായിരുന്നു.'' അമ്മ പരിതപിച്ചു.
``മാലേം പാത്രോം ഒക്കെ മോഷ്‌ടിക്കണ കൂട്ടരാ...ശ്രദ്ധിക്കാതെ വിട്ടാ അവരത്‌ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.'' അമ്മയുടെ വാക്കുകള്‍ അംഗീകരിക്കാനാവാതെ അച്ഛന്‍ പറഞ്ഞു.
``എനിക്കിപ്പോ ആ അമ്മയെ കാണണം.'' ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
മനസ്സില്‍ അത്തപ്പൂക്കളമില്ലാത്ത ഒരു ഉമ്മറവും ഭക്ഷണമില്ലാത്ത ഒഴിഞ്ഞപാത്രങ്ങളും അതിനുചുറ്റും കരഞ്ഞുതളര്‍ന്നിരിക്കുന്ന കുട്ടികളും ദൈന്യതയോടെയിരിക്കുന്ന ആ സ്‌ത്രീയും കണ്‍മുന്നില്‍ തെളിയുകയാണ്‌. ദു:ഖത്തിന്റെ കടലിരമ്പി ആത്മാവിലേക്കടിച്ചുകയറുന്നു. മനസ്സിലെ മുറിവുകളില്‍ ഉപ്പടിഞ്ഞുകൂടി കുത്തിനോവിക്കുന്നു...
എന്റെ കരച്ചില്‍ ശക്തമായപ്പോള്‍ അവരെ തല്ലിപ്പോയത്‌ അബദ്ധമായല്ലോ എന്ന മട്ടില്‍ അച്‌ഛന്‍ അസ്വസ്ഥനാകുന്നതു കണ്ടു.
അമ്മയുടെ കണ്ണും നിറഞ്ഞുതുളുമ്പുകയാണ്‌. ചേച്ചി തീന്‍മുറിയില്‍ നിരത്തിവെച്ച ഭക്ഷണസാധനങ്ങളില്‍ ചിലതെല്ലാം ഒരു പാത്രത്തില്‍ കോരിയിട്ടു നുള്ളിപെറുക്കുന്നുണ്ട്‌.
``അവരെവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അറിയുമോ?'' അമ്മ അച്ഛന്റെ മുഖത്തേക്ക്‌ നോക്കാതെ ചോദിച്ചു.
``പോലീസ്‌ സ്റ്റേഷന്‍ റോഡിലെ പഴയ എല്‍ പി സ്‌കൂള്‍ കെട്ടിടത്തില്‍...''സൗമ്യമായിരുന്നു അച്ഛന്റെ മറുപടി.
``എന്നാല്‍ അവിടെ വരെ ഇവനേം കൊണ്ടു പോയിട്ടുവാ...''
അമ്മയുടെ ആവശ്യം അച്ഛന്‍ നിഷേധിച്ചില്ല.
പോകാനിറങ്ങുമ്പോള്‍ രണ്ടു പൊതി ചോറും അവര്‍ക്കു കൊടുക്കാനായി അമ്മ തന്നുവിട്ടു.
വണ്ടിയിലിരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ കണ്ടു. പുതിയ വസ്‌ത്രങ്ങളണിഞ്ഞു ആഹ്ലാദത്തോടെ കളിക്കുന്ന കുട്ടികളും, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ഓണപ്പാട്ടുകളും കണ്ണിനും കാതിനും അഴകേകി.
പോലീസ്‌ സ്റ്റേഷന്‍ റോഡിലെ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ മുറ്റത്ത്‌ കീറി പറിഞ്ഞ വസ്‌ത്രങ്ങളുടുത്തു കളിക്കുന്ന മൂന്നു കുട്ടികളെ കണ്ടു. സ്‌കൂളിന്റെ ഒരു മൂലയില്‍ ആ സ്‌ത്രീ റൊട്ടി ചുട്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. തീ കെടുത്താനെത്തുന്ന കാറ്റിനെ ശപിച്ചുകൊണ്ട്‌ പാട്ടകൊണ്ട്‌ അടുപ്പിന്‌ ചുറ്റും മറ തീര്‍ത്തു വളരെ ശ്രദ്ധയോടെ അവര്‍ മാവു പരത്താന്‍ തുടങ്ങി.
ജോലിക്കിടെ ഞങ്ങളെ കണ്ടപ്പോള്‍ ആ സ്‌ത്രീ അല്‍പ്പം ഭീതിയോടെ എഴുന്നേറ്റു. പിന്നെ മുടി മാടിയൊതുക്കി അടുത്തേക്കു വന്നു.
അച്ഛന്‌ അവരുടെ മുഖത്തേക്ക്‌ നോക്കാന്‍ ജാള്യതയായിരുന്നു.
അവര്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ കൈയ്യിലെ പൊതി നീട്ടി.
അവരെന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന്‌ മുഖം കൈക്കുള്ളില്‍ കോരിയെടുത്തു. പിന്നെ ചോദിച്ചു.
``എന്തായിത്‌ ?''
``ഓണസദ്യ.'' ഞാന്‍ അവരോടു ചേര്‍ന്നുനിന്നു കൊണ്ടു പറഞ്ഞു.
അവര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു. ആഹ്ലാദത്തോടെ ഓടിയെത്തിയ അവര്‍ ചുറ്റിനും കൂടി. ഞാന്‍ അവരുടെ മടിയിലിരുന്നു.
പൊതിയഴിച്ച്‌ വാഴയിലയില്‍ പൊതിഞ്ഞ ചോറു കുഴച്ച്‌ ആദ്യമവര്‍ എനിക്കുനീട്ടി.
ഞാനത്‌ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. പിന്നീട്‌ കുട്ടികള്‍ക്ക്‌ വാരി കൊടുക്കാന്‍ തുടങ്ങി. ഞാന്‍ ആ മടിയില്‍ നിന്നെഴുന്നേറ്റ്‌ അച്ഛന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു അവര്‍ ഭക്ഷണം കഴിക്കുന്നത്‌ നോക്കി നിന്നു.
``ഇന്നലെ അങ്ങനെയൊക്കെ പറ്റിപ്പോയി. അതിനുശേഷം ഈ നിമിഷം വരെ ഇവന്‍ നിങ്ങളെ കാണാന്‍ വാശിപിടിച്ചുകരയുകയായിരുന്നു....''
അച്ഛന്റെ വാക്കുകള്‍ കേട്ട്‌ അവര്‍ പതിയെ ചിരിച്ചു.
``ഞങ്ങളുടെ നാട്ടില്‍ നിന്നു വരുന്ന ചിലരാണ്‌ എല്ലാത്തിനും കാരണം. ഇവിടെയുള്ളത്‌ നല്ല മനുഷ്യരാണ്‌. അനുഭവങ്ങളിലൂടെ അവര്‍ മാറുന്നതാണ്‌. എനിക്ക്‌ മോഷ്‌ടിക്കാനറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കുട്ടികള്‍ ഒരിക്കലും വിശന്നുകരയില്ലായിരുന്നു...''
ആഴത്തില്‍ തറഞ്ഞുകയറിയപ്പോയ അവരുടെ വാക്കുകളുടെ ഭാരവും പേറി അച്ഛന്‍ എന്റെ കൈയ്യും പിടിച്ചു തിരിഞ്ഞുനടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ആ സ്‌ത്രീയും കുട്ടികളും കൈവീശികാണിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നിന്നും മുത്തുതുള്ളികള്‍ ഊര്‍ന്നിറങ്ങി ഒരുപാട്‌ കുട്ടികളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ ആ മണ്ണില്‍ പിച്ചവെക്കുന്നുണ്ടായിരുന്നു.

www.kalikaonline.com (september 2009)