Saturday, September 12, 2009

ഓര്‍മ്മയിലെ ഓണനാള്‍ അഥവാ ആദ്യപ്രതിഷേധം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ആദ്യം കടന്നുവരിക `രുഗ്മിണി' എന്ന തമിഴ്‌സ്‌ത്രീയെയാണ്‌. പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഉത്രാടനാളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവര്‍ എന്റെ ഓര്‍മ്മകളിലേക്ക്‌ നടന്നുകയറുകയായിരുന്നു. അമ്പതിനടുത്ത്‌ പ്രായം, തടിച്ച ശരീരം, കണ്ണുകളില്‍ ദൈന്യത, അവിടവിടായി കീറിയ കോട്ടണ്‍സാരി, പിന്നിത്തുടങ്ങിയ ബ്ലൗസ്‌, ക്ലാവ്‌ പിടിച്ച ചെമ്പിന്റെ കമ്മല്‍, പോറിയ കല്ലുകളുള്ള മൂക്കുത്തി, നിറം മങ്ങിയ പ്ലാസ്റ്റിക്‌ വളകള്‍...ഇന്നും കണ്‍മുന്നില്‍ നിന്നും മായാത്ത അവരുടെ രൂപം, കാതുകളില്‍ നിന്നകലാത്ത നിലവിളിശബ്‌ദം.
ഓണം അനുഭൂതിയുടെ ഉത്സവമാണ്‌. മാസങ്ങള്‍ നീണ്ട മഴക്കൊടുവില്‍ വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം. പക്ഷേ ഓണമെന്ന്‌ കേള്‍ക്കുമ്പോഴേ എന്നിലോര്‍മ്മ വരുക മുറിവുകളുടെ ആ സമ്മോഹനമാണ്‌.


ഉത്രാടനാളിലെ പകല്‍-
തൊടിയില്‍ കൊങ്ങിണിപ്പൂക്കള്‍ പറിക്കുകയാണ്‌ ഞാനും ചേച്ചിയും. വെയില്‍ കനത്തെങ്കിലും കാറ്റ്‌ ചൂടറിയാതിരിക്കാന്‍ വീശിക്കൊണ്ടിരിക്കുന്നു. അന്നൊക്കെ പൂക്കളമത്സരങ്ങളെക്കാള്‍ വാശിയായിരുന്നു പൂവ്‌ പറിക്കല്‍ മത്സരത്തിന്‌. ഏറ്റവും കൂടുതല്‍ പൂവ്‌ പറിച്ചെടുക്കുന്ന കാര്യത്തില്‍ ഞാനെന്നുമൊരു പരാജയമായിരുന്നെങ്കിലും വാശിയോടെയുള്ള ആ മത്സരം ഞങ്ങള്‍ക്കൊരു രസമായിരുന്നു.
അധ്യാപിക തല്ലിപഠിപ്പിച്ച ഏതോ കവിതയിലെ ഈരടികള്‍ മൂളുകയാണ്‌ ചേച്ചി. കമ്പില്‍ കവര കെട്ടി ഏത്തിപ്പിടിക്കാനാവാത്ത പൂക്കളെ ചായ്‌ച്ചുപിടിച്ചു പറിച്ചെടുക്കുകയാണ്‌ ഞാന്‍. പെട്ടന്നാണ്‌ വീടിനു മുകളിലെ തൊടിയില്‍ നിന്നും ഒരു സ്‌ത്രീയുടെ നിലവിളി കേട്ടത്‌.
പൂക്കൂടകള്‍ ഉപേക്ഷിച്ച്‌ ഞാനും ചേച്ചിയും ശബ്‌ദം കേട്ടഭാഗത്തേക്ക്‌ ഓടി.
ഒരു കീറിയ ചാക്കുമായി അലമുറയിടുന്ന സ്‌ത്രീ. അവരെ വടി കൊണ്ട്‌ മര്‍ദ്ദിക്കുന്ന അച്ഛന്‍.
ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.
അവരുടെ ശരീരത്തില്‍ വടിപാഞ്ഞ ഭാഗത്തെല്ലാം തിണര്‍ത്തുകിടന്നിരുന്നു. വീണ്ടും അവരെ തല്ലാനോങ്ങിയപ്പോള്‍ ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു. അടുത്ത അടി കിട്ടിയത്‌ എന്റെ തുടയിലായിരുന്നു. കരഞ്ഞുകൊണ്ടോടി മുറിയില്‍ കയറിയിരുന്നു. ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മറ്റു ചിലര്‍ കൂടി അവിടെ എത്തിയിരുന്നു. ഒരേ സമയം കുറെ പേര്‍ ചേര്‍ന്നു ആ സ്‌ത്രീയെ തല്ലാന്‍ തുടങ്ങിയിരുന്നു.
``എന്തിനാ അമ്മേ ആ സ്‌ത്രീയെ തല്ലുന്നത്‌ ?'' അടുക്കളജോലിയില്‍ വ്യാപൃതയായിരിക്കുന്ന അമ്മയോട്‌ ചോദിച്ചു.
``ആ പഴയ പ്ലാസ്റ്റിക്‌ ബക്കെറ്റെടുത്തു ചവിട്ടിയൊടിച്ചു ചാക്കിലിടാന്‍ നോക്കി.'' ഒന്നും സംഭവിക്കാത്തതു പോലെയുള്ള അമ്മയുടെ മറുപടി.
മര്‍ദ്ദനം അവസാനിച്ചു.
അവരുടെ കൈത്തണ്ടയില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. കിതച്ചുകൊണ്ട്‌ കുറെനേരം ആ സ്‌ത്രീ അവിടെ തന്നെയിരുന്നു. പിന്നെ ബദ്ധപ്പെട്ട്‌ എഴുന്നേറ്റു ചിതറിക്കിടന്ന പ്ലാസ്റ്റിക്‌ അവശിഷ്‌ടങ്ങളും, ചളുങ്ങിയതും തുരുമ്പിച്ച പാട്ടകളും പെറുക്കി ചാക്കിലിട്ട്‌ നടക്കാന്‍ ഒരുങ്ങി.
``ഈ നാട്ടിലിനി കക്കാന്‍ വരരുത്‌.'' അച്ഛന്റെ നിര്‍ദ്ദേശം.
``ഇരുപത്‌ വര്‍ഷായി ഈ നാട്ടില്‍. ഒന്നും ഇതുവരെ മോഷ്‌ടിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാ...'' തമിഴ്‌ ചുവയോടെയുള്ള അവരുടെ മറുപടി.
``നീ ഒന്നും പറയണ്ടടീ...വേഗം തിരിച്ചുപോയ്‌ക്കൊള്ളു.''
വീണ്ടും ജോലി തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ അവര്‍ കരച്ചിലടക്കി നോക്കിനില്‍ക്കുകയാണ്‌.
``ഇനി അടി വേണ്ടങ്കില്‍ തിരിച്ചുവിട്ടോ.''
``കുട്ടികള്‍ വിശന്നുകരയണത്‌ കൊണ്ടാ...'' അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്‌.
അന്തരീക്ഷത്തെ കീറിമുറിച്ച്‌ ഒരിക്കല്‍ കൂടി വടി ഉയര്‍ന്നുപൊങ്ങി. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ തിരിച്ചുനടന്നു.

അവരുടെ ദയനീയമുഖം മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാവാം. പൂക്കളമൊരുക്കാനായി വലുതാക്കി കെട്ടിയ തറ ഞാന്‍ കല്ലുകള്‍ കൊണ്ട്‌ കുത്തിയിളക്കി നശിപ്പിച്ചു. പൂക്കൂടകളില്‍ നിറച്ചുവെച്ചിരുന്ന പൂക്കളിലെല്ലാം മണ്ണുവാരിയിട്ടു.
രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എന്റെ മനസ്സിലപ്പോഴും വിശന്നിരിക്കുന്ന കുറെ കുട്ടികളും അതിനുനടുവില്‍ നിസ്സഹായയായി ഇരിക്കുന്ന ആ സ്‌ത്രീയുമായിരുന്നു.
എന്റെ സങ്കടത്തില്‍ അത്രയും നേരം പങ്കുചേര്‍ന്ന ചേച്ചി അച്ഛന്റെ അടി ഭയന്നു പിന്മാറിക്കഴിഞ്ഞു. എന്തോ വിശപ്പിനെല്ലാം അപ്പുറത്തേക്ക്‌ അവരുടെ മുഖം എന്നേ തള്ളിയിട്ടുകൊണ്ടിരുന്നതിനാലാവാം എന്റെ പ്രതികരണം തീവ്രമായിരുന്നു.
വിശന്നിരിക്കുന്നതറിഞ്ഞപ്പോള്‍ അമ്മ ചോറുവാരി തരാന്‍ വന്നു. ഞാന്‍ വേണ്ടായെന്ന്‌ ശഠിച്ചു. കുറേ നേരം എന്നെ ചുറ്റിപറ്റി നടന്നെങ്കിലും ഞാന്‍ കഴിക്കാന്‍ തയ്യാറാവാത്തത്‌ കൊണ്ട്‌ അമ്മ മടങ്ങിപ്പോയി. രാത്രി അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വരില്ലെന്ന്‌ മനസ്സിലായപ്പോള്‍ എന്നെ എടുത്തുകൊണ്ടു പോയി തീന്‍മുറിയിലിരുത്തി. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്കോടി കട്ടിലിനടിയിലൊളിച്ചു. അവിടെ കിടന്ന്‌ എപ്പോഴോ ഉറങ്ങിപ്പോയി.

ഓണനാള്‍-
നേരം പുലരുമ്പോള്‍ മുറ്റത്ത്‌ പൂക്കളമൊരുക്കിയിരുന്നില്ല. അമ്മ ചായയുമായി വന്നെങ്കിലും ഞാന്‍ കുടിക്കാന്‍ തയ്യാറായില്ല. അമ്പലത്തില്‍ പോകാനായി കുളിക്കാന്‍ പറഞ്ഞെങ്കിലും അനങ്ങിയില്ല. പുതിയ വസ്‌ത്രങ്ങളിടാന്‍ അവശ്യപ്പെട്ടപ്പോള്‍ അതു കേള്‍ക്കാത്ത പോലെയിരുന്നു.
ഞാന്‍ വരില്ലെന്നറിഞ്ഞപ്പോള്‍ ചേച്ചിയും അടുത്ത വീട്ടിലെ കുട്ടികളും അമ്പലത്തില്‍ പോയി. അത്യാവശ്യ ജോലികള്‍ കഴിഞ്ഞപ്പോള്‍ അമ്മ പൂക്കളത്തിന്റെ തറ നേരെയാക്കുന്നത്‌ കണ്ടു. പിന്നെ ഞാന്‍ മണല്‍വാരിയിട്ട പൂക്കള്‍ കൈകള്‍ കൊണ്ട്‌ കുടഞ്ഞെടുത്തു തറയില്‍ നിരത്താന്‍ തുടങ്ങി.
``ഒമ്പതു ദിവസമിട്ടതല്ലേ. ഒരു ദിവസം മാത്രമായി ഇടാതിരിക്കാനാവില്ല.''
സ്വയം പറഞ്ഞുകൊണ്ട്‌ അമ്മ പൂക്കളമിടാന്‍ തുടങ്ങി.

സമയം മധ്യാഹ്നമായി.
തീന്‍മുറിയില്‍ ചോറും കറികളും പായസവുമെല്ലാം നിരന്നു.
അച്ഛന്‍ വിഷാദത്തോടെ എന്റെയരുകില്‍ വന്നിരിക്കുകയാണ്‌. എന്നെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ കൈകള്‍ തട്ടിമാറ്റി അകന്നുമാറിയിരുന്നു.
``ആ സ്‌ത്രീയെ തല്ലണ്ടായിരുന്നു.'' അമ്മ പരിതപിച്ചു.
``മാലേം പാത്രോം ഒക്കെ മോഷ്‌ടിക്കണ കൂട്ടരാ...ശ്രദ്ധിക്കാതെ വിട്ടാ അവരത്‌ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.'' അമ്മയുടെ വാക്കുകള്‍ അംഗീകരിക്കാനാവാതെ അച്ഛന്‍ പറഞ്ഞു.
``എനിക്കിപ്പോ ആ അമ്മയെ കാണണം.'' ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
മനസ്സില്‍ അത്തപ്പൂക്കളമില്ലാത്ത ഒരു ഉമ്മറവും ഭക്ഷണമില്ലാത്ത ഒഴിഞ്ഞപാത്രങ്ങളും അതിനുചുറ്റും കരഞ്ഞുതളര്‍ന്നിരിക്കുന്ന കുട്ടികളും ദൈന്യതയോടെയിരിക്കുന്ന ആ സ്‌ത്രീയും കണ്‍മുന്നില്‍ തെളിയുകയാണ്‌. ദു:ഖത്തിന്റെ കടലിരമ്പി ആത്മാവിലേക്കടിച്ചുകയറുന്നു. മനസ്സിലെ മുറിവുകളില്‍ ഉപ്പടിഞ്ഞുകൂടി കുത്തിനോവിക്കുന്നു...
എന്റെ കരച്ചില്‍ ശക്തമായപ്പോള്‍ അവരെ തല്ലിപ്പോയത്‌ അബദ്ധമായല്ലോ എന്ന മട്ടില്‍ അച്‌ഛന്‍ അസ്വസ്ഥനാകുന്നതു കണ്ടു.
അമ്മയുടെ കണ്ണും നിറഞ്ഞുതുളുമ്പുകയാണ്‌. ചേച്ചി തീന്‍മുറിയില്‍ നിരത്തിവെച്ച ഭക്ഷണസാധനങ്ങളില്‍ ചിലതെല്ലാം ഒരു പാത്രത്തില്‍ കോരിയിട്ടു നുള്ളിപെറുക്കുന്നുണ്ട്‌.
``അവരെവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അറിയുമോ?'' അമ്മ അച്ഛന്റെ മുഖത്തേക്ക്‌ നോക്കാതെ ചോദിച്ചു.
``പോലീസ്‌ സ്റ്റേഷന്‍ റോഡിലെ പഴയ എല്‍ പി സ്‌കൂള്‍ കെട്ടിടത്തില്‍...''സൗമ്യമായിരുന്നു അച്ഛന്റെ മറുപടി.
``എന്നാല്‍ അവിടെ വരെ ഇവനേം കൊണ്ടു പോയിട്ടുവാ...''
അമ്മയുടെ ആവശ്യം അച്ഛന്‍ നിഷേധിച്ചില്ല.
പോകാനിറങ്ങുമ്പോള്‍ രണ്ടു പൊതി ചോറും അവര്‍ക്കു കൊടുക്കാനായി അമ്മ തന്നുവിട്ടു.
വണ്ടിയിലിരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ കണ്ടു. പുതിയ വസ്‌ത്രങ്ങളണിഞ്ഞു ആഹ്ലാദത്തോടെ കളിക്കുന്ന കുട്ടികളും, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ഓണപ്പാട്ടുകളും കണ്ണിനും കാതിനും അഴകേകി.
പോലീസ്‌ സ്റ്റേഷന്‍ റോഡിലെ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ മുറ്റത്ത്‌ കീറി പറിഞ്ഞ വസ്‌ത്രങ്ങളുടുത്തു കളിക്കുന്ന മൂന്നു കുട്ടികളെ കണ്ടു. സ്‌കൂളിന്റെ ഒരു മൂലയില്‍ ആ സ്‌ത്രീ റൊട്ടി ചുട്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. തീ കെടുത്താനെത്തുന്ന കാറ്റിനെ ശപിച്ചുകൊണ്ട്‌ പാട്ടകൊണ്ട്‌ അടുപ്പിന്‌ ചുറ്റും മറ തീര്‍ത്തു വളരെ ശ്രദ്ധയോടെ അവര്‍ മാവു പരത്താന്‍ തുടങ്ങി.
ജോലിക്കിടെ ഞങ്ങളെ കണ്ടപ്പോള്‍ ആ സ്‌ത്രീ അല്‍പ്പം ഭീതിയോടെ എഴുന്നേറ്റു. പിന്നെ മുടി മാടിയൊതുക്കി അടുത്തേക്കു വന്നു.
അച്ഛന്‌ അവരുടെ മുഖത്തേക്ക്‌ നോക്കാന്‍ ജാള്യതയായിരുന്നു.
അവര്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ കൈയ്യിലെ പൊതി നീട്ടി.
അവരെന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന്‌ മുഖം കൈക്കുള്ളില്‍ കോരിയെടുത്തു. പിന്നെ ചോദിച്ചു.
``എന്തായിത്‌ ?''
``ഓണസദ്യ.'' ഞാന്‍ അവരോടു ചേര്‍ന്നുനിന്നു കൊണ്ടു പറഞ്ഞു.
അവര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു. ആഹ്ലാദത്തോടെ ഓടിയെത്തിയ അവര്‍ ചുറ്റിനും കൂടി. ഞാന്‍ അവരുടെ മടിയിലിരുന്നു.
പൊതിയഴിച്ച്‌ വാഴയിലയില്‍ പൊതിഞ്ഞ ചോറു കുഴച്ച്‌ ആദ്യമവര്‍ എനിക്കുനീട്ടി.
ഞാനത്‌ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. പിന്നീട്‌ കുട്ടികള്‍ക്ക്‌ വാരി കൊടുക്കാന്‍ തുടങ്ങി. ഞാന്‍ ആ മടിയില്‍ നിന്നെഴുന്നേറ്റ്‌ അച്ഛന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു അവര്‍ ഭക്ഷണം കഴിക്കുന്നത്‌ നോക്കി നിന്നു.
``ഇന്നലെ അങ്ങനെയൊക്കെ പറ്റിപ്പോയി. അതിനുശേഷം ഈ നിമിഷം വരെ ഇവന്‍ നിങ്ങളെ കാണാന്‍ വാശിപിടിച്ചുകരയുകയായിരുന്നു....''
അച്ഛന്റെ വാക്കുകള്‍ കേട്ട്‌ അവര്‍ പതിയെ ചിരിച്ചു.
``ഞങ്ങളുടെ നാട്ടില്‍ നിന്നു വരുന്ന ചിലരാണ്‌ എല്ലാത്തിനും കാരണം. ഇവിടെയുള്ളത്‌ നല്ല മനുഷ്യരാണ്‌. അനുഭവങ്ങളിലൂടെ അവര്‍ മാറുന്നതാണ്‌. എനിക്ക്‌ മോഷ്‌ടിക്കാനറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കുട്ടികള്‍ ഒരിക്കലും വിശന്നുകരയില്ലായിരുന്നു...''
ആഴത്തില്‍ തറഞ്ഞുകയറിയപ്പോയ അവരുടെ വാക്കുകളുടെ ഭാരവും പേറി അച്ഛന്‍ എന്റെ കൈയ്യും പിടിച്ചു തിരിഞ്ഞുനടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ആ സ്‌ത്രീയും കുട്ടികളും കൈവീശികാണിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നിന്നും മുത്തുതുള്ളികള്‍ ഊര്‍ന്നിറങ്ങി ഒരുപാട്‌ കുട്ടികളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ ആ മണ്ണില്‍ പിച്ചവെക്കുന്നുണ്ടായിരുന്നു.

www.kalikaonline.com (september 2009)

14 comments:

ഗിരീഷ്‌ എ എസ്‌ said...

ഓര്‍മ്മയിലെ ഓണനാള്‍ അഥവാ ആദ്യപ്രതിഷേധം

Shaju Joseph said...

എഴുത്ത്‌ നന്നായി..പങ്കു വയ്പ്പിന്റെ സന്തോഷം ഒന്നു വേറെ തന്നെ..

സുദേവ് said...

oru paadu manoharam ..gireesh

Nisha/ നിഷ said...

പങ്കുവെയ്പ്പിന്റെ സുഖം അല്ലെ?
പ്രതിഷേധത്തിന്റെ ഓണം...
നന്നായിരിക്കുന്നു...
കണ്ണിലൊരു തുള്ളി അവര്‍ക്കു വേണ്ടി പൊടിഞ്ഞുവോ എന്നു സംശയം...

Ashly said...

വളരെ നന്നായി !

VEERU said...

ആ മനുഷ്യത്വവും സ്നേഹവും ഇപ്പോളും കെടാതെ ഉള്ളിലുണ്ടെന്നു വിശ്വസിക്കുന്നു..എഴുത്ത് നന്നായി

സ്നേഹപൂർവം
വീരു.

Rare Rose said...

നോവുകളില്‍ പിടയുന്ന കൊച്ചു വിപ്ലവകാരി മനസ്സിനെ കണ്ടു എഴുത്തില്‍..

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു...

raadha said...

ഗിരീഷെ, സത്യം പറയാലോ, പോസ്റ്റിന്റെ അവസാന ഭാഗം എത്തിയപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി...ആ ഒരു ഉരുള ചോറിനു എത്രയോ ഓണസദ്യയുടെ മധുരം ഉണ്ടായിരുന്നിരിക്കും അല്ലെ.
ഇവിടം വരെ വരാന്‍ ഇത്തിരി വൈകിയോ എന്ന് സംശയം.
വിപ്ലവകാരിക്ക് അഭിനന്ദനങ്ങള്‍!!

Typist | എഴുത്തുകാരി said...

ഞാനിപ്പഴാ ഇതു കണ്ടതു്. എന്റെ കണ്ണിലും വെള്ളം നിറഞ്ഞു.ശരിയാണ്, അവരും അവരേപ്പോലെ അധികം പേരും നല്ലവരായിരിക്കാം. പക്ഷേ അങ്ങനെയല്ലാത്ത ഒന്നുരണ്ടുപേര്‍ മതിയല്ലോ, മൊത്തത്തില്‍ അവരെപ്പറ്റി മോശമായ അഭിപ്രായം ഉണ്ടാവാന്‍.

ഗീത said...

ഗിരീഷേ, ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ നിന്നും തുരുതുരെ മുത്തുമണികള്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
നന്മയുടെ പൊന്‍‌വെളിച്ചം നിറഞ്ഞ ആ മനസ്സിനെ ദൈവം ഒരിക്കലും സങ്കടപ്പെടുത്താതിരി‍ക്കട്ടെ. സത്യം പറഞ്ഞാല്‍ അഭിമാനം തോന്നുന്നുണ്ട് ബ്ലോഗിലൂടെ ഇത്തരം സുമനസ്സുകളേയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍.

ശ്രുതസോമ said...

ആത്മാവില്‍ സ്പര്‍ശിക്കുന്ന വിവരണം...
നന്നായിരിക്കുന്നു!

Sureshkumar Punjhayil said...

Prathishedham njangalilekkum padarunnu...!

Manoharam, Ashamsakal...!!!

Anonymous said...

ഗിരീഷ്‌,കഥ മനസിനെ വല്ലാതെ സ്പര്‍ശിച്ചു........മനസ്സിലെ നന്മ ഒരിക്കലും കളയാതെ സൂക്ഷിക്കാനാവട്ടെ......എന്ന് പ്രാര്‍ത്ഥിക്കുന്നു.....