Tuesday, February 23, 2010

പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം

ജെന്നിഫര്‍...
ഞാനിപ്പോള്‍ ഈ പകലിലിരുന്ന്‌
നിദ്രാനിബിഡമായ നിന്റെ രാത്രിയിലെ
നിന്നെ അലോസരപ്പെടുത്താനെത്തുന്ന
സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിക്കുകയാണ്‌...
മഞ്ഞുപൊഴിയുന്ന നിന്റെ ജാലകകാഴ്‌ചകള്‍ക്കപ്പുറം
ഇന്നലെയും വന്ന്‌ മടങ്ങിയ എന്റെ ആത്മാവിന്റെ
ഗദ്‌ഗദങ്ങള്‍ നീ തിരിച്ചറിഞ്ഞിരുന്നുവോ...
വയലറ്റ്‌ പൂക്കള്‍ നിറഞ്ഞ ബാല്‍ക്കണിയില്‍
ആകാശം നോക്കി കിടന്ന നിന്റെ കണ്ണുകളില്‍
കാലം തെളിയിച്ച നക്ഷത്രങ്ങളിലൊന്ന്‌
എന്റെ ഹൃദയരേണുക്കളുടെ തിളക്കമായിരുന്നുവെന്ന്‌
നീ മനസ്സിലാക്കിയിരുന്നുവോ...
നിനക്കതിനാവില്ല...
കാരണം നീ ബന്ധനങ്ങളുടെ നദിയാണ്‌...
എങ്കിലും,
നിനക്കായി കാത്തുവെച്ച രക്തപുഷ്‌പങ്ങളില്‍
ഞാനെന്റെ നിശ്വാസങ്ങള്‍ കൊണ്ട്‌
പ്രണയരേഖകള്‍ തീര്‍ക്കുകയാണ്‌...
വാടിത്തുടങ്ങിയ അതിന്റെ ഇതളുകള്‍
നിന്റെ കരസ്‌പര്‍ശമേല്‍ക്കുമ്പോള്‍
ഉണര്‍ന്നെഴുന്നേറ്റ്‌
എന്റെ സ്‌നേഹത്തിന്റെ ആഴം നിന്നോട്‌ മന്ത്രിക്കും...
നീയുള്ള ലോകത്തുനിന്ന്‌ പോവാനാവാതെ
വീര്‍പ്പുമുട്ടുന്ന നിന്റെ ഭ്രാന്തകാമുകന്‍...
(ഫെബ്രുവരി 14)

``നിനക്കായി എഴുതിവെച്ച പ്രണയത്തിന്റെ മെഴുകുതിരിവെട്ടമാണിത്‌. ഉരുകിയില്ലാതായിക്കൊണ്ടിരിക്കുന്ന എന്റെ നിശ്വാസങ്ങളെയെല്ലാം ഏകാന്തത വിരാജിക്കുന്ന ഒരു മുറിയില്‍ കത്തിജ്വലിച്ചമരുന്നു. ഒരു നിലാവായിരുന്നു നീയെനിക്ക്‌...പിന്നീട്‌ ഗ്രീഷ്‌മമുഖമായി എന്നെയെരിച്ച്‌ ഒടുവില്‍ മഴയായി നീ പെയ്‌തുകൊണ്ടിരിക്കുന്നു. വേനലിന്റെ താപത്തില്‍ കത്തിയമര്‍ന്നുപോയ സ്വപ്‌നങ്ങള്‍ വരണ്ട മണ്ണില്‍ നീ ചൊരിഞ്ഞ കണ്ണീര്‍ക്കണങ്ങളില്‍ നനഞ്ഞ്‌ മുളച്ചുപൊന്തുന്നു. നീ പറഞ്ഞ ഉല്‌പത്തിയിലെ വാചകങ്ങളും സോളമന്റെ ഗീതത്തിലെ ആഖ്യാനങ്ങളും സ്‌ട്രോബറി പൂക്കളുടെ ഇതളുകള്‍ കൊഴിയുന്ന താഴ്‌വാരവും കടന്ന്‌ മറവിയുടെ മുന്തിരിത്തോട്ടത്തിലെത്തി ഹൃദിസ്ഥമാക്കുകയാണ്‌. മറക്കാന്‍ പറഞ്ഞ നിന്റെ ചുണ്ടുകളുടെ താളം വേപഥു പൂണ്ടുനിന്ന മഴമേഘത്തിന്റെ അടങ്ങാത്ത നിസഹായതയായിരുന്നുവെന്നും നീയെന്നെ ഒരുപാട്‌ സ്‌നേഹിച്ചിരുന്നുവെന്നും പറഞ്ഞ്‌ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വപ്‌നങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. മരണമുറിയിലേക്ക്‌ നടന്നുപോവുന്ന എന്റെ മോഹങ്ങളെ പ്രതീക്ഷയോടെ യാത്രയാക്കാന്‍ നീയും എനിക്കൊരു വാക്ക്‌ തന്നിരുന്നെങ്കില്‍...എന്റെ സ്വന്തമാവാനായില്ലെങ്കില്‍ ഇനിയൊരിക്കലും ഭൂമിയില്‍ നീ പിറവിയെടുക്കരുത്‌. ഒരു മനസും മറ്റൊരു നിയോഗവുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ മണ്ണിലമര്‍ന്നുപോയ നമ്മുടെ സ്വപ്‌നങ്ങള്‍ ഭൂമിയിലെ പൂമരങ്ങള്‍ക്ക്‌ വളമാകുന്നതാണ്‌.''
അള്‍ത്താരയിലെ ഒഴിഞ്ഞ കോണിലെ മുട്ടുകുത്തിയിരുന്ന്‌ നീയിപ്പോള്‍ എന്റെ ഉയര്‍ച്ചക്കായി പ്രാര്‍ത്ഥിക്കുകയാണോ...അതോ നഷ്‌ടസ്വപ്‌നങ്ങളുടെ ചിരാതില്‍ ആത്മാവുരുക്കിയൊഴിച്ച്‌ നമ്മള്‍ നട്ടുവളര്‍ത്തിയ മോഹമുകുളങ്ങള്‍ക്ക്‌ വെളിച്ചം പകരുകയോ...ഞാനിപ്പോള്‍ നീ നല്‍കിയ പുസ്‌തകത്തിലെ ചുവന്നതാളില്‍ കവിത കോറുകയാണ്‌. വിഹ്വലതകളുടേയും അസ്വസ്ഥതകളുടേയും പിടിയില്‍ നിന്ന്‌ മോഹിതനായപ്പോള്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകളുടെ ക്യാന്‍വാസില്‍ ഞാന്‍ പകര്‍ത്തിയിട്ട സുന്ദരചിത്രങ്ങള്‍ എന്നെ നോക്കി അവ്യക്തമായി പുഞ്ചിരിക്കുന്നുണ്ട്‌. നിന്നെ സ്‌നേഹിക്കുമ്പോള്‍ ആകാശവും ഭൂമിയും ഞാനാണെന്നു തോന്നും. നക്ഷത്രങ്ങള്‍ നമ്മള്‍ നട്ടുവളര്‍ത്തിയ ചെടികളാണെന്നും കാറ്റും വെളിച്ചവും കാറൊഴിഞ്ഞ നമ്മുടെ ഹൃദയത്തിന്റെ ജ്വലനമാണെന്നും തിരിച്ചറിയും...
ഇന്നലെയാണ്‌ നിന്നെ കുറിച്ച്‌ ഓര്‍മ്മപുസ്‌തകത്തില്‍ എഴുതിയത്‌. നീ വന്നതും എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നതുമെല്ലാം അക്ഷരങ്ങളായി ഞാന്‍ കുടഞ്ഞിട്ടപ്പോള്‍ ജാലകത്തിനപ്പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നിരുന്ന പകലില്‍ നീ രാത്രിയുടെ മാറില്‍ കിടന്ന്‌ സുഖമായി ഉറങ്ങുകയാവുമെന്നറിയാം. എന്നിട്ടും നിനക്ക്‌ ഞാന്‍ കാതങ്ങള്‍ക്കകലെയിരുന്ന്‌ പ്രണയപുഷ്‌പങ്ങള്‍ സമ്മാനിച്ചു. നീയിപ്പോള്‍ എന്നെ നോക്കി ചിരിച്ചു. അത്‌ വാങ്ങിയ ശേഷം എനിക്ക്‌ ഓര്‍ക്കിഡ്‌ പുഷ്‌പങ്ങള്‍ നല്‍കി...

വിരസമായ ഒരു പകലിലാണ്‌ അമേരിക്കയില്‍ നിന്നും ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയുടെ മെയില്‍ വന്നത്‌. ന്യുയോര്‍ക്കിലെ ഒരു സോഫ്‌ട്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നും നിന്റെ സ്വപ്‌നങ്ങള്‍ വീണുചിതറിക്കിടക്കുന്ന എഴുത്തുപുരയിലെ നിത്യസന്ദര്‍ശകനാണ്‌ ഞാനെന്നും ചുവന്ന നിറത്തില്‍ അവള്‍ രേഖപ്പെടുത്തിയിരുന്നു. കൂട്ടുകാരിലാരോ കബളിപ്പിക്കുകയാവും എന്ന വിശ്വാസത്തോടെയാണ്‌ മറുപടി നല്‍കിയത്‌. ചത്തുമലച്ചുകിടക്കുന്ന എന്റെ ജഡരാഗ്നിയില്‍ നിനക്ക്‌ വരാന്‍ തോന്നിയതിന്‌ നന്ദിയുണ്ടെന്നും ഇനിയും എഴുതണമെന്നും മറുകുറിപ്പെഴുതിയിട്ടു.
മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും എഴുതി. നീയെന്തിനാണ്‌ നൊമ്പരങ്ങളെ മാത്രം മുറുകെ പിടിച്ചു മുന്നോട്ടുപോവുന്നതെന്നും നിന്റെ വാക്കുകളിലേറെയും എന്റെ മിഴികളെ ആര്‍ദ്രമാക്കുന്നുവെന്നും അവള്‍ എഴുതിയിരുന്നു. നിന്നെ സ്‌നേഹിക്കുന്നവര്‍ക്കെങ്കിലും അല്‍പം പുഞ്ചിരിയും പ്രതീക്ഷയും ബാക്കിവെക്കണമെന്നായിരുന്നു അവസാനവാചകങ്ങള്‍...
മറുപടിയെഴുതുമ്പോള്‍ എന്റെ മുന്നില്‍ കുറേ മുഖങ്ങളുണ്ടായിരുന്നു. ആരായിരിക്കും. കുസൃതിയായ ചില കൂട്ടുകാരികള്‍, കവിതകളെ കുറിച്ച്‌ എന്നും പഴി പറയാറുള്ള ചില സ്‌നേഹിതര്‍. ആരായാലും എഴുതിയാളെ കുറിച്ച്‌ അറിയാന്‍ താല്‍പര്യമില്ലാത്ത വിധം കവിതകളെ കുറിച്ച്‌ മാത്രമെഴുതി.
പിറ്റേ ദിവസമാണ്‌ അവള്‍ ചാറ്റില്‍ വന്നത്‌. അന്ന്‌ ഞാന്‍ ഇംഗ്ലീഷ്‌ ചുവയുള്ള അവളുടെ പേരിനെ കുറിച്ച്‌ സംസാരിച്ചു. `ജെന്നിഫര്‍' എന്ന പേരിട്ടത്‌ പപ്പയാണെന്ന്‌ പറഞ്ഞവള്‍ സ്‌മൈലിയിട്ടു. പ്രവാസത്തിന്റെ ദുരിതങ്ങളെ കുറിച്ചും നാട്ടില്‍ വരാനുള്ള മോഹങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു. ഗ്രാമജീവിതത്തിന്റെ നൈര്‍മ്മല്യമൊന്നും ശിഷ്‌ടകാലത്തിലെ സുഖസൗകര്യങ്ങള്‍ക്ക്‌ വേണ്ടി വിദേശമണ്ണില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ ചിന്തിക്കാറില്ലെന്നും വല്ലപ്പോഴും നാട്ടില്‍പോയി വരുന്ന മലയാളികളില്‍ നിന്നും ആര്‍ത്തിയോടെ നാട്ടുകാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാറുണ്ടെന്നും പറഞ്ഞവള്‍ കുറേനേരം മൗനിയായി. പിന്നീട്‌ കുറേനേരത്തേക്ക്‌ മറുഭാഗത്ത്‌ ചലനമൊന്നും കണ്ടില്ല. കുറച്ചുനേരത്തിന്‌ ശേഷം തിരിച്ചെത്തിയപ്പോള്‍ `എവിടെപ്പോയി?' എന്നു ചോദിച്ചു. `ഞാന്‍ കരയുകയായിരുന്നു' എന്നായിരുന്നു മറുപടി. ആ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചില്ലെങ്കിലും മറുഭാഗത്ത്‌ ഞാന്‍ കുറഞ്ഞ സമയം കൊണ്ട്‌ മനസ്സിലിട്ട്‌ രൂപപ്പെടുത്തിയെടുത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി കവിതകളിലെ നൊമ്പരങ്ങളെ കുറിച്ച്‌ ആഴത്തില്‍ പറയണമെങ്കില്‍ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ആ കണ്ണുനിറഞ്ഞേക്കുമെന്ന്‌ ഞാന്‍ ഉത്‌കണ്‌ഠപ്പെട്ടു. അന്ന്‌ പിരിയും മുമ്പെ അവള്‍ എന്റെ ഫോണ്‍നമ്പര്‍ വാങ്ങാന്‍ മറന്നില്ല. അന്ന്‌ ഞാന്‍ ശരിക്കും ഒരു കോള്‍ പ്രതീക്ഷിച്ചിരുന്നു. പൗരുഷമാര്‍ന്ന ശബ്‌ദത്തില്‍ ഒരു കൂട്ടുകാരന്റെ അല്ലെങ്കില്‍ അകന്നുപൊയൊരു കൂട്ടുതാരിയുടെ `നിന്നെ പറ്റിച്ചേ' എന്നൊരു കളിയാക്കലും...
പിന്നേറ്റ്‌ രാവിലെ അപരിചിതമായ നമ്പര്‍ കണ്ട്‌ ഫോണെടുക്കുമ്പോഴും മനസ്സില്‍ ജെന്നിഫറുണ്ടായിരുന്നില്ല.
``ഞാനാണ്‌ ജെന്നിഫര്‍''
ഞാനൊരു അപരിചിതമായ ലോകത്താണെന്നും കഴിഞ്ഞ കുറച്ചുദിവസമായി എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ വിചിത്രമായൊരു കഥയാണെന്നും തോന്നി.
``നമ്മള്‍ സംസാരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.''
വര്‍ഷങ്ങളോളം വിദേശത്ത്‌ നിന്നിട്ടും അവളുടെ ശബ്‌ദത്തില്‍ നിന്നും മലയാളത്തിന്റെ മാധുര്യം അല്‍പ്പം പോലും വിട്ടുപോയിരുന്നില്ല. ഇന്നും നന്ദ്യാര്‍വട്ടം പൂക്കുന്ന തൊടിയും നാലുമണിപ്പൂക്കളും ശംഖുപുഷ്‌പങ്ങളും അരങ്ങുവാഴുന്ന കോട്ടയത്തെ തറവാട്‌ തന്നെയായിരുന്നു അവളുടെ മനസ്സില്‍. പള്ളിപ്പെരുന്നാളിനെ കുറിച്ചും ഉത്സവങ്ങളെ കുറിച്ചുമെല്ലാം പറയുമ്പോള്‍ അതാണ്‌ അവള്‍ക്ക്‌ ആയിരംനാവ്‌.
ഞാനൊരു പുതിയയാത്രയുടെ ആദ്യപടവുകളിലേക്ക്‌ കയറുകയായിരുന്നു.
വൈകുന്നേരങ്ങളില്‍ ആറുമണിക്കൂറിലധികം സംസാരിക്കും. പിരിയാന്‍ നേരം ശബ്‌ദം കേള്‍ക്കാന്‍ തോന്നുന്നുവെന്ന്‌ പറഞ്ഞവള്‍ വിളിക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത കാണാന്‍ സാധ്യതയില്ലാത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി മനസ്സില്‍ സ്വയം ഇരിപ്പിടം തീര്‍ന്ന്‌ കടന്നിരുന്നുകഴിഞ്ഞുവെന്ന്‌ ഞാനും തിരിച്ചറിയുകയായിരുന്നു. എന്ന വഴികളില്‍ എന്നെ കുത്തിനോവിച്ചതിനെല്ലാം പകരമായി എനിക്ക്‌ കിട്ടിയ ഹൃദയരക്തമാണ്‌ അവളെന്ന്‌ തോന്നി.
``അമ്മ പോലും എന്നെയിങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല.''
സ്‌നേഹത്തിന്റെ തീക്ഷ്‌ണതയില്‍ ഉരുകിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
മറുഭാഗത്ത്‌ നിന്നും തേങ്ങല്‍ കേട്ടു.
``ആര്‍ക്കും വേണ്ടാത്ത ഈ സ്‌നേഹം നിനക്ക്‌ വിലപ്പെട്ടതാണെന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആര്‍ദ്രമാവുന്നു.''
ആ വാക്കുകള്‍ വിഷം പുരട്ടിയ അമ്പ്‌ പോലെ എന്നിലേക്കാണ്ടു പോയി. അവള്‍ ദുഖത്തിന്റെ കരിമ്പടമണിഞ്ഞാണോ എന്റെ മുന്നില്‍ വന്നത്‌. ഇത്രയായിട്ടും ആ സ്‌നേഹത്തിന്റെ പേമാരിയില്‍ എന്തുകൊണ്ടാണ്‌ നൊമ്പരത്തിന്റെ വെള്ളിവെളിച്ചം ഞാന്‍ തിരിച്ചറിയാതെ പോയത്‌. കുറ്റബോധം തോന്നി. മറയില്ലാതെ സംസാരിക്കാറുള്ള അവള്‍ സാന്ത്വനത്തിനായി എന്നില്‍ നിന്നും ചോദ്യങ്ങള്‍ തേടുന്നുണ്ടാവുമെന്ന്‌ സംശയിച്ചു...
ജോലിക്ക്‌ പോകാതെയിരുന്ന ഒരു പകലിലാണ്‌ അവള്‍ പറഞ്ഞുതുടങ്ങിയത്‌. അവളെ കുറിച്ച്‌ സ്വരുക്കൂട്ടിവെച്ചതെല്ലാം എന്നില്‍ നിന്നൂര്‍ന്ന്‌ പോയി. ജനിച്ചതുമുതല്‍ ഈ നിമിഷം വരെ അവള്‍ അനുഭവിച്ച സങ്കടങ്ങളുടെ പെരുമഴയില്‍ ഞാന്‍ നനഞ്ഞുകുതിര്‍ന്നു. ഒടുവിലിപ്പോള്‍ ജീവിതപങ്കാളിയുടെ മനസ്സില്‍ കൂടി വെറുപ്പിന്റെ വേരൂന്നിത്തുടങ്ങിയിരിക്കുന്നുവെന്ന്‌ പറഞ്ഞവള്‍ വിതുമ്പി. ബഹളങ്ങളില്‍ നിന്ന്‌ മുക്തി നേടാനാവാത്ത ബാല്യവും ആരും ശ്രദ്ധിക്കാനില്ലാതെ ഇരുട്ടില്‍പ്പെട്ടുപോയ കൗമാരവും അവള്‍ എന്നിലേക്ക്‌ ചൊരിഞ്ഞിട്ടു. സണ്‍ഡേ സ്‌കൂളികളില്‍ നിന്നും ഹൃദിസ്ഥമാക്കിയ ബൈബിള്‍ കഥകളും ക്വയറിലെ സംഗീതത്തിന്റെ മധുരിമയും മാത്രമായിരുന്നു ദൈവം അവള്‍ക്കായി സമ്മാനിച്ച സാന്ത്വനം...
ഞാനും അടച്ചുവെച്ച മനസ്സ്‌ അവളിലേക്ക്‌ വാരിവലിച്ചുപുറത്തിട്ടു. എഴുതിക്കൂട്ടിയ നൊമ്പരത്തിന്‌ പിന്നിലെ കഥകള്‍ പങ്കുവെച്ചു. പിരിയാനാവാത്ത വിധം, ഒരിക്കലും അകലാനാവാത്ത പോലെ ഒരൊറ്റ ബിന്ദുവിലേക്ക്‌ കൂടിച്ചേരുകയായിരുന്നു ഞങ്ങള്‍...
ആദ്യം ഭയന്നത്‌ ജെന്നിഫര്‍ തന്നെയായിരുന്നു.
കഴിഞ്ഞ ക്രിസ്‌തുമസ്‌ രാത്രിയില്‍ കരോള്‍ഗാനങ്ങള്‍ കേട്ടിരിക്കുമ്പോഴാണ്‌ അവളുടെ ഫോണ്‍ വന്നത്‌.
`നമുക്ക്‌ പിരിയാം' ശബ്‌ദം മുറിഞ്ഞുപോയി.
എനിക്കൊന്നും മനസ്സിലായില്ല. എന്തുപറ്റി ജെന്നിഫറിന്‌...വീട്ടില്‍ ചുവന്ന നക്ഷത്രങ്ങള്‍ തൂക്കിയെന്നും ബലൂണുകളും അലങ്കാരറിബണുകളും കൊണ്ട്‌ തോരണം തൂക്കിയെന്നും പുല്‍ക്കൂടൊരുക്കുന്നതിരക്കിലാണെന്നും ആഹ്ലാദത്തോടെ പറഞ്ഞ അവളുടെ തലേദിവസത്തെ ശബ്‌ദമാണ്‌ ഓര്‍മ്മ വന്നത്‌. ഒറ്റദിവസം കൊണ്ട്‌ എന്തുപറ്റിയിട്ടുണ്ടാവും അവളുടെ ജീവിതത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ പിരിയാമെന്ന്‌ പറഞ്ഞാല്‍ ഞാന്‍ പൊട്ടിയടര്‍ന്നുപോവുമെന്ന്‌ അവളെന്താണ്‌ ഓര്‍ക്കാതിരുന്നത്‌.
വീണ്ടും ഫോണ്‍ ശബ്‌ദിച്ചു.
``ഞാന്‍ നിന്നെ ഭയക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലെത്ത സ്‌നേഹത്തിന്റെ തീക്ഷ്‌ണത എന്നിലും വന്നുചേരുന്നതു കൊണ്ടാവാം എനിക്കിപ്പോള്‍ എന്നെയും ഭയമാണ്‌.''
നീണ്ട നിശബ്‌ദതക്കൊടുവില്‍ ഫോണ്‍ നിലത്തേക്ക്‌ വീണു.
ജെന്നിഫറിന്റെ ഇഷ്‌ടങ്ങള്‍ക്കായിരുന്നു എന്നും പ്രാധാന്യം നല്‍കിയിരുന്നത്‌. അതുകൊണ്ട്‌ മഞ്ഞുതുള്ളികള്‍ വീണുടയുന്ന പുതുവര്‍ഷപുലരിയില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
``എന്റെ ജീവിതമെന്താണ്‌ ഇങ്ങനെ?''
അരുകില്‍ വരുന്നവരെല്ലാം അല്‍പ്പായുസായി മറയുന്നു. എന്റെ ദുഖങ്ങള്‍ എന്റേത്‌ മാത്രമാണെന്ന തിരിച്ചറിവുകള്‍ ആഴത്തില്‍ പടര്‍ന്നുകയറിട്ടും ഒടുവില്‍ വേരുകള്‍ കരിഞ്ഞവ നിശ്ചലമാവുന്നു. പങ്കുവെക്കപ്പെടാന്‍ ആരുമില്ലാതെ തീവണ്ടിപ്പാളത്തിനരുകില്‍ കൃത്യത നഷ്‌ടപ്പെട്ട ചലനങ്ങള്‍ക്ക്‌ ചെവിയോര്‍ക്കാന്‍ തന്നെയാണോ എന്റെ വിധി...
എനിക്കറിയാം. ജെന്നിഫര്‍ എന്നേക്കാള്‍ ഭയന്നത്‌ അവളെ തന്നെയാണ്‌. ദാമ്പത്യമെന്നാല്‍ താളമൊപ്പിച്ചുപോകുന്നൊരു സ്വപ്‌നവണ്ടിയാണ്‌. ഒന്നുതെറ്റിയാല്‍ ശിഥിലമാകുന്ന ബോഗികളാണ്‌ അതിന്റെ അലങ്കാരങ്ങള്‍. ചെറിയ കാരണങ്ങള്‍ക്കായി കാത്തിരിക്കുന്ന യാത്രികര്‍ കൂടി അതിലുണ്ടെങ്കില്‍ വാക്കുകള്‍ക്കധീതമാണ്‌ എല്ലാം...
പിരിയാനുള്ള തീരുമാനമെടുത്തതു കൊണ്ടാവാം ജെന്നിഫറിന്റെ ഹൃദയരശ്‌മികള്‍ക്ക്‌ പഴയതിനെക്കാള്‍ ചൂടു തോന്നി. അവളുടെ ശബ്‌ദം വിറങ്ങലിച്ചിരുന്നുവെങ്കിലും അറിയാത്ത പോലെ സംസാരിച്ചു. ജെന്നിഫര്‍ പൊട്ടിയടര്‍ന്ന്‌ ഭൂമിയില്‍ വിങ്ങലുകള്‍ തീര്‍ത്ത്‌ താഴ്‌ന്നുപോകുമെന്ന്‌ പോലും ഞാന്‍ ചില നിമിഷങ്ങളില്‍ ഭയന്നു.
മരണം കാത്തു കഴിയുന്ന തടവുകാരനെ പോലെ ഞാന്‍ ശൂന്യതയിലേക്കൊഴുകി കൊണ്ടിരുന്നു. ജെന്നിഫറിനെ പിരിയേണ്ട നിമിഷങ്ങളിലേക്ക്‌ അടുക്കുംതോറും മനസ്സിന്റെ കനം കൂടി വന്നു.
ഒടുവില്‍ ആ ദിവസം വന്നു.
അതിരാവിലെ ജെന്നിഫര്‍ വിളിച്ച്‌ പുതുവത്സരാശംസകള്‍ നേര്‍ന്നു.
എന്റെ പുന്തോട്ടത്തില്‍ വളര്‍ന്ന ജമന്തിപ്പൂക്കള്‍ പറിച്ചെടുത്ത്‌ ഞാനൊരു ഹാരമായി വെച്ചിരുന്നു. മിഴികള്‍ പൂട്ടി നിന്ന്‌ അവളുടെ നിശ്വാസങ്ങള്‍ കേട്ട്‌ ആ കഴുത്തിലേക്കിട്ടു. കാതങ്ങള്‍ക്കകലെ നില്‍ക്കുന്ന ജെന്നിഫര്‍ അപ്പോഴുമറിഞ്ഞിട്ടുണ്ടാവില്ല. എന്റെ സ്വപ്‌നങ്ങള്‍ അവളുടെ ശരീരത്തെ സ്‌പര്‍ശിച്ചത്‌...
വേര്‍പിരിയലിന്റെ ആദ്യദിവസം അര്‍ദ്ധരാത്രിയില്‍ ഫോണ്‍ ശബ്‌ദിക്കുമ്പോള്‍ അത്‌ ജെന്നിഫറിന്റെതായിരിക്കുമെന്ന്‌ ഉറപ്പായിരുന്നു..കാരണം ഒരു ദിവസം പോലും പിരിഞ്ഞിരിക്കാനാവാത്ത വിധം അടുത്തുപോയിരുന്നു ഞങ്ങള്‍...നിമിഷങ്ങളെണ്ണിയെണ്ണി മടുത്തപ്പോള്‍ ആദ്യം ഫോണ്‍ ചലിപ്പിച്ചത്‌ അവളാണെന്ന്‌ മാത്രം. വിരാമമിടാനാവാതെ ഉറക്കമിളച്ചെഴുതിയ വരികകളില്‍ ഞാന്‍ കത്തിക്കൊണ്ടിരുന്നു...

``നീയറിയുക;
ഉമ്മ തന്നുണര്‍ത്തി
യാത്ര പറഞ്ഞകന്ന മഴയല്ല,
തലോടിപ്പൊള്ളിച്ച ഗ്രീഷ്‌മമല്ല,
ലക്ഷ്യമെത്താതെ
കൂട്ടിലടക്കപ്പെട്ട കാറ്റുമല്ല ഞാന്‍...
ഒരൊറ്റനക്ഷത്രം പൊഴിഞ്ഞടര്‍ന്ന്‌
നിന്നില്‍ വീണാണ്‌
ഞാനുണ്ടായത്‌...''

മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയത്‌ തീര്‍ത്തും അവിശ്വസനീയമായിരുന്നു. പറയുവാന്‍ ബാക്കിവെക്കാത്ത ദുരൂഹമായൊരു ലോകത്തെ പൂഗന്ധമൊഴുകുന്ന മേച്ചില്‍പ്പുറത്തു കൂടി തെന്നിനീങ്ങുന്ന പഞ്ഞിത്തുണ്ടുകളായി ഞങ്ങള്‍...
എനിക്ക്‌ പ്രണയമായിരുന്നു. ജ്വലിക്കുന്ന സ്‌നേഹജ്വാലകളില്‍പ്പെട്ട്‌ കത്തിയമര്‍ന്നു ഞാന്‍ അവളിലേക്ക്‌ ചാരമായി പതിച്ചുകൊണ്ടിരുന്നു. മുരണ്ട കനലുകളായി അവളെ ഞാന്‍ പൊള്ളിച്ചുകൊണ്ടിരുന്നു. ഈ ലോകം നിയോഗങ്ങളുടെ ഭാരം പേറി ബുദ്ധിമുട്ടുന്നുവെന്നും അകലങ്ങളില്‍ നിന്നും ഒരു ബിന്ദുവിലേക്ക്‌ ചുരുങ്ങി ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്നതാണ്‌ പ്രണയത്തിന്റെ നിര്‍വചനമെന്നും ഞാനറിഞ്ഞു.
വിരസമായ പകലുകളില്‍ അവളെ ശബ്‌ദത്തിലൂടെ കൂട്ടുപിടിച്ചു. നൊമ്പരങ്ങള്‍ പതിഞ്ഞുകിടന്ന ആത്മപുസ്‌തകത്താളില്‍ ആഹ്ലാദത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചിട്ടു. ഒരു ചരിത്രനഗരത്തിന്റെ സൂക്ഷ്‌മതയില്‍ വെച്ച്‌ ആദ്യമായി ഞാന്‍ ജെന്നിഫെറിനെ കണ്ടു. അവളില്‍ നിന്നു പോകാനാവാതെ ആ സാമീപ്യശബളിമയില്‍ നിന്നു. കണിക്കൊന്നപൂക്കള്‍ ശരീരത്തിലൊട്ടിച്ചേര്‍ന്ന പോലെ സുന്ദരിയായിരുന്നു അവള്‍. ആ രാത്രികളെല്ലാം ഉറങ്ങാതെ സംസാരിച്ചു. സൂര്യോദയത്തെ ശപിച്ച്‌ നിശബ്‌ദമായ രാത്രിയെ കീറിമുറിച്ച്‌ വായുവിലൂടെ പാഞ്ഞെത്തുന്ന അവളുടെ ശബ്‌ദത്തിനായി പിന്നെയും കാതോര്‍ത്തു...
തിരിച്ചുപോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു. എന്റെ വിളറിയ ചുണ്ടുകളില്‍ നിന്നാവാം ആത്മാവിന്റെ വിങ്ങല്‍ തിരിച്ചറിഞ്ഞ്‌ അവളും വിതുമ്പിയത്‌...

സുന്ദരിയായ ആ നഗരത്തില്‍ നിന്നും ഞാന്‍ മടങ്ങി. പുല്‍മേടുകളുടെ അവ്യക്തസൗന്ദര്യത്തിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക്‌ പതിയ നടന്നുമറഞ്ഞു. പതിയെ പതിയെ പകലിന്റെ സുതാര്യതയിലേക്ക്‌ ഞാനറിയാതെ കയറിപ്പൊയ്‌ക്കൊണ്ടിരുന്നു. ഒരിക്കല്‍ കൊതിച്ചിരുന്ന ബഹളവും തിരക്കും അണിയറയില്‍ നിന്നും ആഗ്രഹിക്കാത്ത വേളയില്‍ എന്റെ അരങ്ങിലെത്തി. ഓര്‍മ്മകളുടെ തിരസ്‌ക്കരണത്തില്‍ നിന്നും സ്വപ്‌നങ്ങളുടെ ചതഞ്ഞ മുഖം കണ്ട്‌ ഭയന്നു. ആദ്യമമ്പരന്നത്‌ ജെന്നിഫറായിരുന്നു. എന്റെ സൂക്ഷ്‌മസ്‌നേഹത്തിന്റെ കനലില്‍ ജലമൊഴുകിപടര്‍ന്ന്‌ കെട്ടുപോയെന്നവള്‍ പരിതപിച്ചു. പക്ഷേ..എനിക്ക്‌ മുന്നില്‍ അവളും അവളിലമര്‍ന്ന കൊന്നപ്പൂക്കളും മാത്രമെ ഉണ്ടായിരുന്നു. തിരിച്ചറിവിന്റെ ആദ്യപാഠം അവളെ കബളിപ്പിച്ചുവെന്ന്‌ ഇന്നും തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു. എന്നില്‍ നിന്നും അകലാന്‍ ശ്രമിച്ചുപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ ഷാരോണിലെ ആ പനിനീര്‍പ്പൂവ്‌. അവള്‍ക്കറിയില്ല ബന്ധനങ്ങളുടെ നദിയായ അവളിലൊഴുകിയാണ്‌ ഞാന്‍ മിന്നാമിന്നികളുടെ താഴ്‌വാരത്തിലെത്തിച്ചേര്‍ന്നതെന്ന്‌...

``ശബ്‌ദം നഷ്‌ടപ്പെടുമ്പോള്‍ വേണം
നിനക്കിനിയെഴുതാന്‍
വ്യാഖാനിക്കും തോറും
അര്‍ത്ഥം നഷ്‌ടപ്പെട്ടാണ്‌
പ്രണയത്തില്‍ നിന്നും
വിരഹം മുളക്കുന്നത്‌.

വിരലുകള്‍ക്ക്‌ ചലനമില്ലാതാകുമ്പോള്‍ വേണം
നിന്നോടിനി ഹൃദയം തുറക്കാന്‍
എഴുതിയതെല്ലാം
വ്യര്‍ത്ഥമായത്‌ കൊണ്ടാണ്‌
നീ അകല്‍ച്ചയുടെ പടവില്‍
പതിയിരിക്കുന്നത്‌...''

ജെന്നിഫര്‍,
നിനക്കെന്നെയും എനിക്ക്‌ നിന്നെയും വേര്‍പിരിയാനാവില്ല. കാരണം ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ വെച്ചാണ്‌ നാം പരിചിതരായത്‌. ദൂരങ്ങള്‍ തീര്‍ക്കാറുള്ള ശൂന്യത പോലും നമുക്കിടയില്‍ വന്നത്‌ ശബ്‌ദത്തിന്റെ ഏറ്റക്കുറച്ചിലുകളായാണ്‌. ഇനിയെങ്കിലും അറിയുക...നീ എന്റെ പ്രണയാകാശത്തിലെ ഒറ്റനക്ഷത്രമാണ്‌...

11 comments:

ഗിരീഷ്‌ എ എസ്‌ said...

നിദ്രയുടെ താളത്തിനൊത്ത്‌
ഞാനലിയുകയാണ്‌...
ഓര്‍മ്മയുടെ തീരത്തുനിന്നും
നേര്‍ത്തമൗനമായി
മറ്റെവിടേക്കോ ഒഴുകാന്‍ ശ്രമിക്കുന്ന
ഒറ്റച്ചിറകുള്ള പക്ഷിയാണ്‌ എനിക്കവള്‍...
മുറിഞ്ഞ മുഖവുമായി
ദൂരേ നിന്നും എന്നിലേക്ക്‌ പറന്നിറങ്ങി
സാന്ത്വനത്തിന്റെ മഴ പെയ്യിച്ചിരുന്നു...
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‌
കാതങ്ങള്‍ക്കകലെയുള്ള
ഞാന്‍ കാണാത്ത കാഴ്‌ചകളെ
കുറിച്ചുവര്‍ണിക്കുമായിരുന്നു...

നിലാമഴയായി
ഇന്നും ആത്മാവില്‍ പൊഴിയുന്ന
ഒരൊറ്റ താരകമായി അവള്‍...
ബന്ധനങ്ങളുടെ സൂക്ഷ്‌മതയിലകന്നകന്ന്‌....



പുതിയ ഓര്‍മ്മ-പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം

Anil cheleri kumaran said...

ജ്വലിക്കുന്ന സ്‌നേഹജ്വാലകളില്‍പ്പെട്ട്‌ കത്തിയമര്‍ന്നു ഞാന്‍ അവളിലേക്ക്‌ ചാരമായി പതിച്ചുകൊണ്ടിരുന്നു. മുരണ്ട കനലുകളായി അവളെ ഞാന്‍ പൊള്ളിച്ചുകൊണ്ടിരുന്നു.

മുരണ്ട..??? മനസ്സിലായില്ല.

കാല്‍പ്പനിക വര്‍ണ്ണങ്ങളാല്‍ ചാലിച്ചെഴുതിയൊരു ചിത്രം പോലെ വളരെ മനോഹരമായ പോസ്റ്റ്.

ഭാനു കളരിക്കല്‍ said...

ഗിരീഷ്‌ പ്രണയത്തിണ്റ്റെ കൊടുങ്കാറ്റുതന്നെ വീശിയിരിക്കുന്നു. കവിതയും ഗദ്യവും ഇടകലര്‍ത്തുന്ന രീതി മനോഹരം തന്നെ.

എറക്കാടൻ / Erakkadan said...

കുമരേട്ടന്റെ വക നീണ്ട ഒരു കമന്റോ...ആദ്യമായാണ​‍്‌ കാണുന്നത്‌

Rafeek Wadakanchery said...

വളരെ ഇഷ്ടമായി

Rare Rose said...

ഒരുപാടടുത്തിട്ടുമൊടുവില്‍ അകലേണ്ടി വരുന്നതിന്റെ നിസ്സഹായത മുന്‍പും വായിച്ചിട്ടുണ്ടെങ്കിലും,പ്രണയത്തിന്റെ ആകാശത്തിലെ ഒറ്റനക്ഷത്രത്തിന്റെ ശോഭ കൂട്ടാന്‍ ഓര്‍മ്മകളുടെ ഈ എഴുത്തിനാവുന്നുണ്ടു..

lekshmi. lachu said...

നീ എന്റെ പ്രണയാകാശത്തിലെ ഒറ്റനക്ഷത്രമാണ്‌...

വളരെ മനോഹരമായ പോസ്റ്റ്.

കാട്ടിപ്പരുത്തി said...

ബ്ലോഗിലെ ചില പോസ്റ്റുകളെല്ലാം വായിച്ചു. ശൈലി മനോഹരമാണ്-
അഭിനന്ദനങ്ങള്‍- തുടരുക-

ആശംസകളോടെ

Vinodkumar Thallasseri said...

കാല്‍പനിക പ്രണയത്തിണ്റ്റെ അനന്തനീലിമ. ഉള്ളില്‍ കുളിര്‌ നിറയ്ക്കുന്ന ഹരിതാഭ. ഹൃദയരക്തത്തില്‍ ചാലിച്ച്‌ എഴുതിയതിണ്റ്റെ ആര്‍ജവം. അഭിനന്ദനങ്ങള്‍.

Vayady said...

പ്രണയത്തിന്റെ പെരുമഴ തന്നെ മനസ്സില്‍ പെയ്യിപ്പിച്ചു. വളരെ..വളരെയിഷ്ടമായി. അഭിനന്ദനങ്ങള്‍.

Vayady said...

മാസങ്ങളായിട്ട് ഒന്നും എഴുതിയിട്ടില്ലല്ലോ. തുടര്‍ന്നും എഴുതൂ.