Wednesday, March 12, 2008

ഒളിച്ചോട്ടം

അന്നു നേരം പുലര്‍ന്നത്‌ പുതിയൊരു വാര്‍ത്തയുമായിട്ടായിരുന്നു..ഇറച്ചിവെട്ടുകാരന്‍ ജബ്ബാര്‍ക്കാന്റെ മോന്‍ സൂപ്പി നാടുവിട്ടു..പത്രങ്ങളൊക്കെ എത്തി തുടങ്ങും മുമ്പെ പരദൂഷണക്കാര്‍ മുഖേന വാര്‍ത്ത പരന്നുകഴിഞ്ഞു...കാരണമെന്താണെന്നറിയാനുള്ള ആകംഷയായിരുന്നു എല്ലാവര്‍ക്കും. ഞായറാഴ്ച ഇറച്ചിക്കടയിലെ നിറസാന്നിധ്യമാണ്‌ സൂപ്പി. തേക്കിന്റെ ഇലയില്‍ ഇറച്ചി തൂക്കി അവന്‍ പൊതിഞ്ഞുകൊടുക്കുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്‌. സ്കൂളില്‍ പോവാനും മദ്‌റസയില്‍ പോവാനുമൊക്കെ കുഴിമടിയനാണ്‌..പിന്നെ വികൃതി അല്‍പം കൂടുതലായത്‌ കൊണ്ട്‌ ഇടക്കിടെ ചുട്ട അടിയും ജബ്ബാര്‍ക്കാന്റെ വക കിട്ടും. ഇതൊക്കെയാവാം ഒരു പക്ഷേ ഈ നാടുവിടലിന്‌ കാരണം. മിക്കവരുടേയും അനുമാനം അങ്ങനെയായിരുന്നു. സാമ്പത്തികമായി തീരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമല്ലെങ്കിലും കുട്ടികള്‍ക്ക്‌ വേണ്ടത്ര ശ്രദ്ധയും പരിപാലനവും കിട്ടിയിരുന്നില്ലെന്ന്‌ വളരെ സെന്റിമെന്റലായ ചില അമ്മച്ചിമാര്‍ പിറുപിറുത്തു. എന്തായാലും സൂപ്പിയുടെ അസാന്നിദ്ധ്യം അന്നത്തെ ഇറച്ചിവില്‍പനയെ സാരമായി ബാധിച്ചു. തേക്കിലയില്‍ പൊതിഞ്ഞെടുക്കാനൊന്നും അറിയാത്ത മറ്റൊരു പയ്യന്‍ അന്ന്‌ തത്രപ്പെടുന്നത്‌ കാണാനും നല്ല രസമായിരുന്നു.
കച്ചവടം കഴിഞ്ഞ്‌ വരവും ചിലവും ലാഭവുമെല്ലാം കണക്കാക്കി കടപൂട്ടി ജബ്ബാര്‍ക്കാ അങ്ങാടിയിലേക്ക്‌ പോയി. അബ്ദുക്കാന്റെ ചായക്കടയില്‍ സൂപ്പിയുടെ ഒളിച്ചോട്ടമായിരുന്നു പ്രധാനചര്‍ച്ചാവിഷയം. സമീര്‍ക്കാന്റെ ബാര്‍ബര്‍ഷോപ്പിന്‌ മുന്നിലെ വളഞ്ഞ ബെഞ്ചില്‍ ഇന്ന്‌ ചെസ്‌ കളി ഇന്നുണ്ടായിരിക്കുന്നതല്ലെന്ന്‌ വെട്ടുകിളി എന്ന ഓമനപേരില്‍ വിളിക്കുന്ന ഷെറീഫിന്റെ അനൗണ്‍സ്മെന്റ്‌ കേട്ടു. ചര്‍ച്ചക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ ജലാപ്പിയും അവറാനുമാണ്‌. സൂപ്പിയില്ലാത്ത അങ്ങാടി ആര്‍ക്കും അത്രവേഗം അംഗീകരിക്കാനേ കഴിഞ്ഞില്ല. അടിച്ചുമാറ്റിയ നൂറു രൂപ തീരുമ്പോ ഓനിങ്ങുവന്നോളും ജബ്ബാറക്കാ..ചായക്കടയിലേക്ക്‌ വന്ന ജബ്ബാര്‍ക്കാനേ നോക്കി അവറാന്‍ പറഞ്ഞു.
ന്നാലും പെരുന്നാളല്ലാ വരണത്‌...കടേല്‌ ആരുല്ലങ്കില്‍ ബല്യ പ്രശ്നാ. ചുണ്ടിലെ എരിയുന്ന ബീഡി ഒരു വശത്തേക്ക്‌ മാറ്റി ജബ്ബാര്‍ക്കാ പറഞ്ഞു.
അയാള്‍ക്ക്‌ ഓന്‍ പോയേല്ലല്ല വിഷമം..മറിച്ച്‌ കച്ചവടം പോണേനാ..ചര്‍ച്ചയിലെ പ്രധാന കേള്‍വിക്കാരില്‍ ചിലര്‍ ദേഷ്യത്തോടെ പിറുപിറുത്തു.
ജബ്ബാറേ ഇജ്ജ്‌ ഒരു കാര്യം ചെയ്യ്‌...ഓന്‍ പോവാണേ തന്നെ ഏട വരേ പോവാനാ..കല്‍പ്പറ്റക്കപ്പുറം പോണാച്ചാ ഓന്‍ ഒന്നൂടെ ജനിക്കണം..ബല്ല ഹോട്ടലിലോ മറ്റോ ഒന്ന്‌ തപ്പീന്ന്‌..എപ്പോഴും വിഡ്ഡിത്വം മാത്രം പറയാറുള്ള മമ്മദ്ക്കാന്റെ ആ അഭിപ്രായം കേട്ട്‌ പലരും മിഴിച്ചിരുന്നു..
അത്‌ ശരിയാണ്‌ ജബ്ബാറക്കാ..ചര്‍ച്ചയിലെ പ്രധാന പങ്കാളികളെല്ലാം ഒരുമിച്ച്‌ പറഞ്ഞു..
വൈകുന്നേരത്തെ ക്ലബ്ബിലെ ചീട്ടുകളിസഭയിലും സൂപ്പിയുടെ ഒളിച്ചോട്ടം തന്നെയായിരുന്നു പ്രധാനവിഷയം..ബാപ്പാനെ വിളിച്ചിട്ട്‌ സ്കൂളീ കേറിയാ മതീന്ന്‌ ഓനോട്‌ കുര്യന്‍മാഷ്‌ പറഞ്ഞത്രെ...പ്രോഗ്രസ്‌ കാര്‍ഡില്‌ മൊട്ടയിട്ട്‌ മടുത്തത്രെ മാഷിന്‌...മുനീറ്‌ പൊരേന്ന്‌ പറയണത്‌ കേട്ടതാ..കരീംക്കാ പട്രോള്‍മാക്സിന്റെ മുകളിലൂടെ സിഗരറ്റ്‌ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞു.
ഇത്‌ പുതിയ കാര്യാണല്ലോ കരീമേ..ചെക്കനെ വല്ലാതെ ദ്രോഹിക്കണത്‌ കൊണ്ടാ നാടുവിട്ടേന്നാ പൊതുവേ സംസാരം. ഗോപിയേട്ടന്‍ തുരുപ്പ്ചീട്ട്‌ ഇട്ട്‌ വെട്ടികൊണ്ട്‌ പറഞ്ഞു.
എന്തായാലും നാളെ രാവിലെ ജബ്ബാറക്കാ അന്വേഷിച്ച്‌ പോകാനിരിക്കാ...തൊട്ടപ്പുറത്തെ ബെഞ്ചില്‍ അരണ്ട വെളിച്ചത്തിലിരുന്ന്‌ തലേദിവസത്തെ പത്രം വായിക്കുകയായിരുന്ന ജോയിച്ചേട്ടന്‍ തലയുയര്‍ത്തി എല്ലാവരോടുമായി പറഞ്ഞു...
ഗ്രാമത്തിന്റെ മേല്‍ ഒരു തവണ കൂടി ഇരുട്ട്‌ വന്നുവീണു. പീടികകളും ചായക്കടകളും പൂട്ടി ചൂട്ടും കത്തിച്ച്‌ കച്ചവടക്കാരും പിരിഞ്ഞു പോയി.

സൂപ്പിയെ തിരഞ്ഞു ജബ്ബാറക്കാ ടാക്സിജീപ്പില്‍ കയറുമ്പോള്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേരുമുണ്ടായിരുന്നു ചുറ്റിനും. എത്ര ഉപദ്രവകാരിയാണെങ്കിലും മരിച്ചാല്‍ പുകഴ്ത്താറുള്ളത്‌ പോലെ ദുഖത്തിന്റെ നിഴലുകള്‍ വീണ ചില മുഖങ്ങള്‍ സൂപ്പിയുടെ ഇല്ലാത്ത കഴിവുകളെ കുറിച്ച്‌ വാ തോരാതെ സംസാരിക്കാറുണ്ടായിരുന്നു. പഠിക്കൂലാച്ചാലും ഓന്‍ നന്നായി പണീടുക്കാരൂന്ന്‌...ഒരു പാട്‌ ചിന്തകള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഇങ്ങനെയൊരു നിര്‍വചനത്തിലെത്തുമ്പോള്‍ പാലത്തിനടിയില്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ ശീട്ടുകളി പൊടിപൊടിക്കുന്നുണ്ടായിരുന്നു...
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‌ മുന്നില്‍ ബസിറങ്ങി ജബ്ബാറക്കാ ഓരോ ഹോട്ടലിലും കയറി സൂപ്പിയെ അന്വേഷിച്ചുകൊണ്ടിരുന്നു. രണ്ടുമണിക്കൂര്‍ നിരന്തരമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഒടുവില്‍ ബസ്റ്റാന്റില്‍ തിരിച്ചുപോരാനായി നിരാശയോടെ ഇരിക്കുമ്പോഴാണ്‌ കോഴിക്കോട്‌ ഫാസ്റ്റ്‌ വന്നത്‌. അറാംപെറന്നോന്‍ ചിലപ്പോ കോയിക്കോട്ടങ്ങാനും പോയിറ്റുണ്ടാവോ..ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാതെ തന്നെ ജബ്ബാറക്ക തിരക്കൊഴിഞ്ഞ ആ ബസില്‍ ചാടി കയറി.
അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുണ്ടമംഗലം എന്നിങ്ങനെയുള്ള ചെറുടൗണുകള്‍ പിന്നിടുമ്പോഴെല്ലാം ജബ്ബാറക്കാന്റെ കണ്ണുകള്‍ തെരുവിലെ കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമായിരുന്നു..നായിന്റെ മോനെ കയ്യീ കിട്ടിയാ കൊത്തിയരിയും ഞാ...ഇരച്ചുവരുന്ന ദേഷ്യം സഹിക്കാനാവാതെ അയാള്‍ ഇടക്ക്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.. സഹയാത്രികരില്‍ ചിലര്‍ അരോജകമായ അയാളുടെ പെരുമാറ്റത്തില്‍ അതൃപ്തി പൂണ്ട്‌ പിശുപിശുക്കുന്നുണ്ടായിരുന്നു...

പൊരിവെയിലില്‍ അയാള്‍ കോഴിക്കോട്‌ ബസിറങ്ങി.
നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെ ഹോട്ടലുകളിലെല്ലാം അയാള്‍ കയറിയിറങ്ങി. പക്ഷേ സൂപ്പിയെ കണ്ടെത്താനായില്ല...കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ച്‌ നടക്കുമ്പോള്‍ അയാളുടെ മനസില്‍ ഇറച്ചിക്കടയും വീടും എല്ലാമെത്തി നോക്കി. മൂന്നാലെണ്ണമുണ്ടാരുന്നെങ്കിലും അല്‍പമെങ്കിലും തന്നെ സഹായിച്ചിരുന്നത്‌ ഓന്‍ തന്നാ. പൈസ കക്കുമ്പോഴും പൊരേക്ക്‌ സാധനം വാങ്ങി വഴീ കളിച്ചുനിക്കുമ്പോഴും തല്ലീട്ടുണ്ട്ന്നല്ലാതെ ഉള്ളില്‌ സ്നേഹം കൂടുതല്‌ ഓനോട്‌ തന്നാരുന്ന്‌. പിന്നെ പഠിക്കാത്തോനെന്ന്‌ പലരും വിളിച്ചുകൂവുമ്പോ ഒന്നും തോന്നീരുന്നില്ല..ന്റെ മോനല്ലേ ഓന്‍..എങ്ങനെ പഠിക്കാനാ. ന്നാലും എന്റെ ഹമുക്കേ ഇഞ്ഞ്‌ ഞമ്മളെ ഇട്ട്‌ പൊയ്ക്കളഞ്ഞല്ലോ..
അയാള്‍ക്ക്‌ തൊണ്ട വരളുന്നത്‌ പോലെ തോന്നി...
കറന്റ്‌ പോസ്റ്റില്‍ പിടിച്ച്‌ അല്‍പനേരം നിന്ന അയാള്‍ തൊട്ടടുത്ത്‌ കണ്ട ചെറിയൊരു ചായക്കടയിലേക്ക്‌ കയറി..
ഒരു ലൈറ്റ്‌ ചായ...
വീടിനോട്‌ ചേര്‍ന്ന്‌ താല്‍കാലികമായി കെട്ടിയുണ്ടാക്കിയ അവിടെ ആരെയും കണ്ടില്ല.
അയാള്‍ വീണ്ടും പറഞ്ഞു..
ഒരു ലൈറ്റ്‌ ചായ..
അകത്ത്‌ നിന്നും പുറത്തേക്ക്‌ വന്ന ഒരാള്‍ വിളിച്ച്‌ പറഞ്ഞു...
സുലൈമാനേ...ഒരു ലൈറ്റ്ചായ
മനസില്‍ സൂപ്പിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ തന്നെയായിരുന്നു അപ്പോഴും ജബ്ബാര്‍ക്കാ..
ചായ കൊണ്ടു മേശമേല്‍ വെച്ച ശേഷം സുലൈമാന്‍ ഉറക്കെ ചോദിച്ചൂ..
കടി മാണോ..
മാണ്ട..ജബ്ബാര്‍ക്കാ മുഖമുയര്‍ത്തി നോക്കി..
അയ്യോ ബാപ്പ...സുലൈമാന്‍ അകത്തേക്ക്‌ ഓടി.
ന്റെ മോനാ..ന്നെ പറ്റിച്ച പോലെ ഓന്‍ ഇങ്ങ്ലെം പറ്റിച്ച്‌..സൂപ്പീന്നാ ഓന്റെ പേര്‌ സുലൈമാനെന്നല്ല...
ചിരിച്ചുകൊണ്ട്‌ ജബ്ബാര്‍ക്കാ പറഞ്ഞു...
സന്ധ്യയോടെ കെ എസ്‌ ആര്‍ ടി സി ബസിന്റെ സൈഡ്‌ സീറ്റില്‍ ഇരുന്ന്‌ തിരിച്ചുവരുമ്പോള്‍ ഗ്രാമവാസികളൊന്നടക്കം സൂപ്പിയെ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു.
ബസില്‍ നിന്നറങ്ങിയ സൂപ്പിയെ ഒരു നേതാവിനെയെന്നവണ്ണം ആളുകള്‍ പൊതിഞ്ഞു..
ആരോടും ഒന്നുംമിണ്ടാതെ ജബ്ബാറക്കാ വീട്ടിലേക്ക്‌ നടന്നു..
ഹമുക്കേ പൊരേക്ക്‌ വാ...അനക്ക്‌ ബെച്ചിട്ടുണ്ട്‌..നാലു ദീസം ഇറച്ചിവെട്ടിയാ കിട്ടണ കാശാ ഒറ്റ ദിവസം കൊണ്ട്‌ ഇജ്ജ്‌ കളഞ്ഞത്‌..
ബസ്‌ ടിക്കറ്റ്‌ ചുരുട്ടി വലിച്ചെറിഞ്ഞുകൊണ്ട്‌ അയാള്‍ ഒരു ബീഡിക്ക്‌ തീകൊളുത്തി.

21 comments:

ഗിരീഷ്‌ എ എസ്‌ said...

സൂപ്പിയെ തിരഞ്ഞു ജബ്ബാറക്കാ ടാക്സിജീപ്പില്‍ കയറുമ്പോള്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേരുമുണ്ടായിരുന്നു ചുറ്റിനും. എത്ര ഉപദ്രവകാരിയാണെങ്കിലും മരിച്ചാല്‍ പുകഴ്ത്താറുള്ളത്‌ പോലെ ദുഖത്തിന്റെ നിഴലുകള്‍ വീണ ചില മുഖങ്ങള്‍ സൂപ്പിയുടെ ഇല്ലാത്ത കഴിവുകളെ കുറിച്ച്‌ വാ തോരാതെ സംസാരിക്കാറുണ്ടായിരുന്നു. പഠിക്കൂലാച്ചാലും ഓന്‍ നന്നായി പണീടുക്കാരൂന്ന്‌...ഒരു പാട്‌ ചിന്തകള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഇങ്ങനെയൊരു നിര്‍വചനത്തിലെത്തുമ്പോള്‍ പാലത്തിനടിയില്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ ശീട്ടുകളി പൊടിപൊടിക്കുന്നുണ്ടായിരുന്നു...

ഗ്രാമങ്ങളെല്ലാം ഇടക്കോര്‍ത്ത്‌ ചിരിക്കാന്‍ ചില കഥകള്‍ സമ്മാനിക്കാറുണ്ട്‌..
ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ കഥ നിങ്ങള്‍ക്കായി...

ഒളിച്ചോട്ടം-പുതിയപോസ്റ്റ്‌

Unknown said...

ഹൊ! ഇനീം കരഞ്ഞാല്‍ പോലീസിലേല്‍പ്പിക്കുംന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ദ്രൌപ..
ആദ്യമായി ദ്രൌപയുടെ ഭാവമാറ്റം...അപ്പൊ ഇതൊക്കെ കയ്യിലുണ്ടാരുന്നല്ലേ?
നന്നായീക്കുന്നു..തുടര്‍ന്നും ചിരിക്കൂ..ചിരിപ്പിക്കൂ..

യാരിദ്‌|~|Yarid said...

"നാലു ദീസം ഇറച്ചിവെട്ടിയാ കിട്ടണ കാശാ ഒറ്റ ദിവസം കൊണ്ട്‌ ഇജ്ജ്‌ കളഞ്ഞത്‌.."

ഹാ ഹഹ എനിക്കിഷ്ടപ്പെട്ടു. ഇതു വായിച്ചു ചിരിച്ചു പ്രാന്തായി..:-s

കാപ്പിലാന്‍ said...

ദ്രൌപതി ,നന്നായി..ഇനിയും ഇങ്ങനെ കുറെ കഥകള്‍ പോരട്ടെ ..നിറയെ ചിരിച്ചു .നന്ദി

പിന്നെ ഇടക്കിടെ ആ ശലഭം വന്നിരങ്ങുന്നത് കാണാന്‍ നല്ല ശേല് തന്നെ ...:)

ശ്രീവല്ലഭന്‍. said...

നല്ല രസമായ്‌ എഴുതിയിരിക്കുന്നു ദ്രൌപദി. :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അരേവ്വാ അപ്പോള്‍ ഇതൊക്കെ കയ്യിലുണ്ടായിരുന്നു അല്ലെ. എന്നിട്ടാണൊ രണ്ടുമൂന്ന് ദിവസം മൂകമായി ഇരുന്നത് ഞാന്‍ കരുതു ഏതാണ്ട് വല്യ ആലോചനയിലാന്ന്.. എന്തായാലും ഇത് കലക്കീട്ടുണ്ട്. ..

ചന്ദ്രകാന്തം said...

ദ്രൗപദീ,
ഒരു ഗ്രാമവും, അവിടുത്തെ ജീവിതങ്ങളും വളരെ ഭംഗിയായി വരച്ചുകാട്ടി.
കഥയായാലും, ഓര്‍മ്മക്കുറിപ്പായാലും.......... ഒറ്റവാക്കില്‍ പറഞ്ഞാല്‍..
ലളിതമനോഹരം.

ദൈവം said...

ഇതാണു ജീവിതം.
ഇവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്

നന്ദി :)

ഹരിശ്രീ said...

ദ്രൌപതീ,

രസകരമായ പോസ്റ്റ്....

സൂപ്പിയുടെ ഒളിച്ചോട്ടം കൊള്ളാം.....

ആശംസകള്‍....കഥയായാലും ശരിയ്കും ഉണ്ടായ സംഭവം ആയാലും സംഗതി കൊള്ളാം....

:)

തോന്ന്യാസി said...

ഇങ്ങനെ ഒളിച്ചോടിപ്പോയ ഒരാള്‍ എന്റെ വീടിനടുത്തും ഉണ്ടായിരുന്നു, ആളെ തിരഞ്ഞ് ബാപ്പ പാലക്കാട്ടേക്ക് പോയി , പാതി വഴിയിലെത്തിയപ്പോ പുള്ളി അതേ ബസില്‍ കയറി ബാപ്പയുടെ തൊട്ടടുത്ത സീറ്റില്‍ കയറി ഇരുന്നു.........

നന്നായിരിക്കുന്നു ദ്രൌപദീ........

Rafeeq said...

:D :D :-)

Sharu (Ansha Muneer) said...

നല്ല രസികന്‍ എഴുത്ത്...നല്ല കഥ

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല രസമുള്ള വായന

ഇനിയും ഇങ്ങനെത്തെ പ്രതീക്ഷിക്കുന്നു

പപ്പൂസ് said...

അതേയ്, ’കുണ്ടമംഗല’മല്ലാ ട്ടോ. കുന്ദമംഗലം എന്നോ, കുന്നമംഗലം എന്നോ എഴുതാം. ന്‍റെ നാടാ. :-)

ശ്രീ said...

ദ്രൌപദീ...
ഒരു ഗ്രാമത്തിന്റെ ഭംഗിയായ ആവിഷ്കാരം. നന്നായി ഈ സംഭവ കഥ!
:)

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ..(പേടിച്ചുപോയി പോലീസില്‍ ഏല്‍പ്പിക്കുമെന്ന്‌ പറഞ്ഞപ്പോള്‍)
വഴിപോക്കാ
കാപ്പിലാന്‍
ശ്രീവല്ലഭാ
സജീ (ചുമ്മാ)
ചന്ദ്രേ
ദൈവം
ഹരിശ്രീ
തോന്ന്യാസി
റഫീക്‌
ഷാരു
വയനാടാന്‍
പ്രിയാ
പപ്പൂസ്‌ (അക്ഷരപിശാശ്‌..ക്ഷമിക്കുക)
ശ്രീ
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി...

ഇങ്ങനെയൊരു കഥയെഴുതാന്‍ എന്നെ ഒരുപാട്‌ പ്രേരിപ്പിച്ച ആഗ്നക്കുള്ള നന്ദിയും കടപ്പാടും...അറിയിക്കുന്നു.....

ഗീത said...

അയ്യോ ഇതു കാണാന്‍ വൈകിപ്പോയി.

വായിച്ചു. രസിച്ചു.
സൂപ്പി ഇപ്പം എന്തെടുക്കുവാ?

ഫസല്‍ ബിനാലി.. said...

ഗസാക്കിനെ വിജയന്‍ വരച്ചുകാട്ടിയ പോലെ എന്നൊന്നും പറയുന്നില്ലെങ്കിലും, ദ്രൌപതി മനസ്സില്‍ കണ്ടത് വരച്ചു കാട്ടനായി... ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

ഗീതേച്ചി
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..സൂപ്പി ഇപ്പോള്‍ സൗദിയില്‍ എവിടെയോ ഉണ്ട്‌...
ഫസല്‍
പ്രോത്സാഹനത്തിന്‌ നന്ദി...

~nu~ said...

കൊള്ളാം മാഷേ... രസകരമായ വിവരണം